ന്യൂഡൽഹി: മുംബയ് ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് കോൾ റെക്കാഡുകൾ പരിശോധിക്കാൻ എൻഐഎ. ഭീകരാക്രമണത്തിന് ഫോണിലൂടെ റാണ നിർദേശം നൽകിയോയെന്ന് പരിശോധിക്കാനാണിത്. ശബ്ദസാമ്പിൾ ശേഖരിക്കാൻ റാണയുടെ സമ്മതം ആവശ്യമുണ്ട്. റാണ വിസമ്മതിച്ചാൽ എൻഐഎയ്ക്ക് കോടതിയെ സമീപിക്കാം. അനുമതി ലഭിച്ചുകഴിഞ്ഞാൽ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടി വിദഗ്ദ്ധർ എൻഐഎ ആസ്ഥാനത്തെത്തി സാമ്പിൾ ശേഖരിക്കും.അതേസമയം, റാണയുടെ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പുറത്തുവന്നിരുന്നു. മുംബയ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് ദുബായിൽ വച്ചാണെന്നാണ് എൻഐഎയുടെ വെളിപ്പെടുത്തൽ. ഐഎസ്‌ഐ പ്രതിനിധിയുമായി റാണ ആദ്യ ചർച്ച നടത്തിയത് ദുബായിൽ വച്ചായിരുന്നു. ആക്രമണത്തിന്റെ മറ്റൊരു സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്‌ച. ഐഎസ്‌ഐ പ്രതിനിധി റാണയുടെയും ഹെഡ്‌ലിയുടെയും സുഹൃത്താണെന്നും എൻഐഎ വ്യക്തമാക്കി. ഈ പ്രതിനിധിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഐഎ. റാണ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു.ഇതിനിടെ റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും വിവരമുണ്ട്. മുംബയ് ഭീകരാക്രമണത്തിന് മുമ്പ് റാണ കൊച്ചി സന്ദർശിച്ചതായി കണ്ടെത്തിയിരുന്നു. കൊച്ചിയിൽ ഇയാളെ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തതായും വിവരമുണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. എൻഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ മുംബയ് ഭീകരാക്രമണം അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക സംഘത്തിന്റെ ഭാഗമാണ്.