അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള പി.പി.ദിവ്യയെ ഇന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ രാവിലെ അന്വേഷണസംഘം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകും. ദിവ്യയ്ക്കു വേണ്ടി കഴിഞ്ഞ ദിവസം ഫയൽ ചെയ്ത ജാമ്യഹർജി ഇന്നു തലശ്ശേരി സെഷൻസ് കോടതിക്കു മുൻപാകെ എത്തും. പൊലീസ് റിപ്പോർട്ട് തേടിയ ശേഷമാകും വാദം കേൾക്കാനുള്ള ദിവസം തീരുമാനിക്കുക. ജാമ്യാപേക്ഷയെ എതിർക്കുമെന്നു നവീന്റെ കുടുംബം അറിയിച്ചു.
എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്ക്കെതിരെ സംഘടനാ നടപടിയെടുക്കേണ്ടെന്നാണു സിപിഎം തീരുമാനം. കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്തുന്നതു പരിഗണനയിലില്ലെന്നു സിപിഎം നേതൃത്വം പറഞ്ഞു. ജില്ലാ കലക്ടറുടെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ടു കണ്ണൂർ കലക്ടറേറ്റിലേക്കു കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തും. അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടർ ഉയർത്തിയ വിവാദം കത്തിപ്പടരുമ്പോഴും സർക്കാരും റവന്യു വകുപ്പും മൗനം തുടരുകയാണ്. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത 24നു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായങ്ങൾ രേഖപ്പെടുത്തി മന്ത്രി കെ.രാജനു കൈമാറിയിട്ടുണ്ട്