നെടുമങ്ങാട്: ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചതിന് ശേഷം ബാക്കി നൽകിയ തുകയിൽ ഒരു രൂപ കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ഉടമയേയും ഭാര്യയെയും കൊല്ലാൻ ശ്രമിച്ചയാൾക്ക് 15 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും. ഉടമയുടെയും ഭാര്യയുടെയും ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ചാണ് ആക്രമിച്ചത്.സംഭവത്തിൽ ആനാട് സ്വദേശി അജിത്തിനെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ജഡ്ജി എംപി ഷിബു ശിക്ഷിച്ചത്. 2015 ഏപ്രിൽ 3ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. പഴകുറ്റിയിലെ ഒരു ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച പ്രതി അജിത്തിന് ഹോട്ടൽ ഉടമകളായ വൃദ്ധ ദമ്പതികൾ രഘുനാഥനും ലീലാമണി ഭക്ഷണത്തിന്റെ ബാക്കി പണം നൽകുമ്പോൾ അതിൽ ഒരു രൂപയുടെ കുറവ് വന്നു.ഇതിനെ ചൊല്ലി ഉണ്ടായ വാക്കുതർക്കത്തിന് പിന്നാലെ പ്രതി ഹോട്ടലിൽ നിന്നും തിളയ്ക്കുന്ന വെള്ളം എടുത്ത് ദമ്പതികളുടെ മേലേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ ലീലാമണിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. നെടുമങ്ങാട് സിഐ ആയിരുന്ന സ്റ്റുവർട്ട് കീലർ ആയിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.