തൃശ്ശൂർ പൂരനഗരിയിൽ ആംബുലൻസിൽ കയറിയിരുന്നുവെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് വയ്യാത്തതിനാലാണ് ആംബുലൻസിൽ കയറിയത്. 15 ദിവസം കാൽ ഇഴച്ചാണ് നടന്നതെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് തന്നെ ആംബുലന്‍സില്‍ കയറ്റിയതെന്നും ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.പൂരം കലക്കലിൽ എന്തുവേണമെങ്കിലും ചെയ്യട്ടെ. തൃശ്ശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരവന്നൂർ വിഷയമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണം. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴിയെടുത്തിട്ടുണ്ടല്ലോ എന്തുകൊണ്ടാണ് പോലീസ് അതിൽ കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.എഡിഎമ്മിന്റെ മരണത്തിൽ റിപ്പോർട്ടിന്മേൽ മന്ത്രിയുടെ പ്രതികരണം ഇല്ലേ എന്നും ഈ വിഷയങ്ങൾ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു 10 വർഷത്തിനകത്ത് നൽകിയ എല്ലാ എൻഒസിയും പരിശോധിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.അതേസമയം തൃശൂർ പൂരം കലങ്ങിയ സമയത്ത് ആംബുലൻസിൽ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കിൽ അന്വേഷണം സിബിഐക്ക് വിടണം എന്നുമായിരുന്നു സുരേഷ് ഗോപി ആദ്യം പ്രതികരിച്ചിരുന്നത്. സ്വരാജ് റൗണ്ട് വരെ സുരേഷ് ഗോപി തന്റെ കാറിലാണ് നഗരത്തിലേക്ക് എത്തിയത്.അവിടെ നിന്നുള്ള ചെറിയ ദൂരം മാത്രമാണ് ആംബുലൻസ് പോയതെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പറഞ്ഞു. സ്വകാര്യ വാഹനങ്ങൾക്ക് റൗണ്ടിൽ പ്രവേശനമില്ലാത്തതിനാലാണ് ആംബുലൻസിൽ പോയതെന്നും അനീഷ് കുമാർ കൂട്ടിച്ചേർത്തു.