കണ്ണൂർ: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് എഫ്ഐആർ. കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
കൊല്ലപ്പെട്ട രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപി ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് തോക്കുമായി എത്തിയെന്നാണ് നിഗമനം. തോക്ക് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതാവാൻ സാധ്യതയുള്ളതിനാൽ അവിടെ തിരച്ചിൽ നടത്തും. രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മദ്യലഹരിയിലായിരുന്ന പ്രതിയെ സ്വബോധത്തിൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൻ്റെ കാരണം കണ്ടെത്തിയത്. പ്രതി സന്തോഷ് കൃത്യം നടത്തിയത് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു. വെടിയൊച്ച കേട്ട് സമീപവാസികൾ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്ത് നിന്ന് സന്തോഷിനെ കണ്ടെത്തുന്നത്.