കുന്നംകുളം:യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്നും 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.കേച്ചേരി ചിറനെല്ലൂർ പുത്തൻപീടികയിൽ യൂസഫലി (50),മാടക്കത്തറ സൂര്യനഗറിൽ റായ്മരക്കാർ വീട്ടിൽ ഷമീർ സോനു (39) എന്നിവരാണ് അറസ്റ്റിലായത്.യൂറോപ്പ്യൻ രാജ്യങ്ങളായ ജോർജിയ,ബൾഗേറിയ, റഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്യുകയും വലിയ തുക നിരവധി ആളുകളിൽനിന്ന് പിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ ചിലർക്ക് വിസിറ്റ് വിസ മാത്രം അനുവദിക്കുകയും ചെയ്തു.വിസക്ക് പണം നൽകി കബളിപ്പിക്കപ്പെട്ട എറണാകുളം കൈപ്പത്തൂർ സ്വദേശി ദീപകിന്റെ പരാതി പ്രകാരമാണ് പൊലീസ് അന്വേഷണം നടത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തത്.യൂറോപ്പിന്റെ രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇവർക്ക് പിന്നിൽ വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും കുന്നംകുളം എസ് എച്ച് ഒ യു .കെ ഷാജഹാൻ പറഞ്ഞു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.