മതവിദ്വേഷ പരാമർശത്തിൽ സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവും ആവോലി ലോക്കൽ സെക്രട്ടറിയുമായ എം.ജെ. ഫ്രാൻസിസിനെതിരേ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ് സംഹിത 192 വകുപ്പ് പ്രകാരം മൂവാറ്റുപുഴ പോലീസാണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചു, കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ബോധപൂർവ്വം പ്രകോപനമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്
സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്ലീങ്ങൾക്കാണ് എന്നായിരുന്നു ഫ്രാൻസിസിന്റെ പരാമർശം. സംഭവം വിവാദമായതോടെ അദ്ദേഹം ഖേദപ്രകടനവും നടത്തി. കെ.ടി.ജലീലിന്റെ പോസ്റ്റ് ഷെയർ ചെയ്തയാൾക്ക് കമന്റായായിരുന്നു വിദ്വേഷ പരാമർശം.
സംഭവം വിവാദമായതോടെ എം.ജെ. ഫ്രാൻസിസിനെ തള്ളി പാർട്ടി രംഗത്തെത്തിയിരുന്നു. ഫ്രാൻസിസിന്റെ കമന്റ് പാർട്ടി നിലപാടല്ലെന്നും ന്യൂനപക്ഷങ്ങൾക്ക് എതിരേ വർഗീയശക്തികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും വ്യക്തമാക്കി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രസ്താവനയിറക്കി. വിഷയത്തിൽ ഫ്രാൻസിസിനോട് വിശദീകരണം തേടുകയും ചെയ്തു.
ഇതിനുപിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഫ്രാൻസിസ് ഖേദപ്രകടനം നടത്തി. കമന്റ് മുസ്ലീം മതവിഭാഗത്തെ ആകെ ക്രിമിനൽ സ്വഭാവക്കാരായി ചിത്രീകരിക്കുന്ന നിലയിൽ ആയത് തീർത്തും തെറ്റായിപ്പോയി. ‘ഈ കമന്റ് മൂലം മാനസികമായി വിഷമം ഉണ്ടായ മുഴുവൻ പേരോടും ഞാൻ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു.
ഞാൻ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. കുറ്റവാളികൾ ഏതെങ്കിലും മതത്തിന്റെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്റെ പാർട്ടി നിലപാടിന് വിപരീതമായ നിലയിൽ കമന്റ് വന്നതിൽ ഞാൻ ദുഃഖിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു’, എന്നായിരുന്നു ഫ്രാൻസിസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.