തൃശൂരിൽ വീണ്ടും കോടികളുടെ ഇറിഡിയം തട്ടിപ്പ്. തൃശ്ശൂർ പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് 500 കോടിയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പരാതി. ഇറിഡിയത്തിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തുകയായിരുന്നു. മൂന്നുപീടിക സ്വദേശി ഹരിദാസ്, ഇരിങ്ങാലക്കുട സ്വദേശിനി ജിഷ എന്നിവരുടെ നേതൃത്വത്തിൽ പണം തട്ടി എന്നാണ് പരാതി. 5000 രൂപയ്ക്ക് വാഗ്ദാനം ചെയ്തത് അഞ്ചു കോടി രൂപയാണ്. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പേര് പറഞ്ഞ് ആയിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പരാതി നൽകിയവർക്ക് നേരെ വധഭീഷണിയും ഉയർന്നിരുന്നു. കൽക്കത്തയിലെ മഠത്തിലെ സ്ഥാനപതിയാണ് എന്ന് വിശ്വസിപ്പിച്ചാണ് ഹരിദാസ് പണം തട്ടിയതെന്ന് പരാതിക്കാർ പറഞ്ഞു. റിസര്‍വ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുള്ള പ്രതിഫലം എന്നു കിട്ടുമെന്നും കാണിച്ചുള്ള റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖയും നല്‍കാറുണ്ട്. ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കി അവര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് വലിയതുക സമാഹരിക്കുന്നത്. തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളില്‍ യോഗം ചേര്‍ന്നതിന്റെയും വ്യജ രേഖയുണ്ടാക്കിയതിന്റെയും തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്.