ആലപ്പുഴ: പാഴ്‌സലിൽ ഗ്രേവി കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ അതിക്രമം നടത്തി മൂന്നംഗ സംഘം. ഉടമയും ബന്ധുക്കളും ഉൾപ്പെടെ മൂന്നുപേരാണ് മർദനത്തിനിരയായത്. താമരക്കുളം ജംഗ്‌ഷന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടലിന്റെ ഉടമയായ താമരക്കുളം ആഷിക് മൻസലിൽ മുഹമ്മദ് ഉവൈസ് (37), ജ്യേഷ്‌ഠസഹോദരൻ മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവർക്കാണ് പരിക്കേറ്റത്.ചട്ടുകത്തിന്റെ അടിയേറ്റ ഉവൈസിന്റെ തലയ്‌ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സ്‌കൂട്ടറിലെത്തിയ സംഘം പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവി എന്നിവ വാങ്ങി പോയിരുന്നു. ആറരയോടെ തിരികെ വന്ന സംഘം കടയ്‌ക്കുള്ളിൽ അതിക്രമിച്ച് കയറി പാഴ്‌സലിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് അക്രമം നടത്തുകയായിരുന്നു.നമസ്‌കാരം കഴിഞ്ഞ് കടയിലേക്ക് വന്ന ഉവൈസിനെ ചട്ടുകം ഉപയോഗിച്ച് തലയ്‌ക്കും ശരീരത്തിലും മർദിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ വന്ന ജ്യേഷ്‌ഠനെയും സംഘം ക്രൂരമായി മർദിച്ചു. കടയുടെ മുൻവശത്തെ കൗണ്ടറിന്റെ ചില്ലുൾപ്പെടെ അക്രമികൾ അടിച്ചുപൊട്ടിച്ചു. നൂറനാട് പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.