ബഹിരാകാശത്ത് രണ്ടു ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപെടുത്തുന്ന സാങ്കേതികവിദ്യയായ ഡീ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. വ്യാഴാഴ്ച പുലർച്ചെ ഭൂമിയുടെ ഭ്രമണപഥത്തിൽ നേരത്തെ ഡോക്ക് ചെയ്തിരുന്ന 220 കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങൾ അൺഡോക്ക് ചെയ്തുകൊണ്ട് സ്പാഡെക്സ് ദൗത്യം പൂർത്തിയായതായി പ്രഖ്യാപിച്ചു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ വിവിധ ഘട്ടങ്ങൾ ISRO സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു.വിജയത്തോടെ ഈ സാങ്കേതിക സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ് ചൈന റഷ്യ എന്നീ രാജ്യങ്ങളാണ് നേട്ടം മുൻപ് കൈവരിച്ചത്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള രാജ്യത്തിൻറെ ശ്രമങ്ങൾക്ക് ഏറെ നിർണായകമാണ് ഈ വിജയം.ഐഎസ്ആർഒ വർഷങ്ങളായി നടപ്പിലാക്കാൻ ആഗ്രഹിച്ചിരുന്ന ഒരു നിർണായക സാങ്കേതിക വിദ്യയായിരുന്നു. 1989 മുതൽ ഡി ഡോക്കിംഗിനെക്കുറിച്ച് ഐഎസ്ആർഒയുടെ ആലോചനയിലുണ്ടായിരുന്നു. ഇന്ത്യയടെ ഭാവിയിലെ ഗ്രഹാന്തര യാത്രകൾക്ക് ഈ സാങ്കേതിക വിദ്യ ആവശ്യമാണ്.ഇന്ത്യ ഇതിനകം പ്രഖ്യാപിച്ച ചന്ദ്രയാൻ -4 പദ്ധതിക്കും 2035 ഓടെ ഭാരതീയ അന്തർകിഷ് സ്റ്റേഷൻ നിർമ്മിക്കുന്നതിനും ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാനിനും ഈ സാങ്കേതികവിദ്യ ആവശ്യമായി വരും.സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി, രണ്ട് ഉപഗ്രഹങ്ങൾക്കും പരസ്പരം വൈദ്യുതി കൈമാറാൻ കഴിയുമോ എന്നും ഒരു ഉപഗ്രഹത്തിന് ഒരേസമയം രണ്ടും നിയന്ത്രിക്കാൻ കഴിയുമോ എന്നും ഐസ്ആർഒ പരീക്ഷിച്ചു.