മണ്ടേക്കാപ്പിൽ 26 ദിവസം മുൻപ് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയേയും അയൽവാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
വീടിന് സമീപമുള്ള കാട്ടിൽ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. അയൽവാസിയാണ് മൃതദേഹങ്ങൾ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.
ഫെബ്രുവരി 12-ന് പുലർച്ചെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതിൽ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കൾ പോലീസിന് നൽകിയ മൊഴി. പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈൽഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽഫോൺ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപ് പെൺകുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. ഇയാളുടെ ഫോണും 12-ാം തിയതിമുതൽ സ്വിച്ച് ഓഫ് ആയിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളിൽ പ്രദേശവാസികളും പോലീസും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, അപ്പോഴൊന്നും മൃതദേഹം കണ്ടെത്താനായിരുന്നില്ല.
ഫെബ്രുവരി 11-ന് രണ്ട് മക്കളും ഒരുമിച്ചാണ് കിടന്നുറങ്ങിയതെന്നും ഫെബ്രുവരി 12-ന് പുലർച്ചെ 4.45-ന് എണീറ്റപ്പോൾ മകളെ കണ്ടില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മകളെ കണ്ടെത്തുന്നതിന് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും ഫയൽചെയ്തിരുന്നു. കുമ്പള പോലീസിൽ നിന്നും അന്വേഷണം മാറ്റി ക്രൈം ബ്രാഞ്ചിനെ ഏൽപിക്കണമെന്ന അപേക്ഷ കാസർകോട് എസ്പിക്ക് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്