തൃശ്ശൂർ പൂരം നടത്തിയതിൽ പോലീസ് ഇതര വകുപ്പുകൾക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോർട്ടാണിത്.പോലീസ് ഒഴികെ മറ്റുവകുപ്പുകൾക്ക് വീഴ്ചയില്ലെന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പൂരം അലങ്കോലപ്പെടുന്ന രീതിയിൽ മറ്റേതെങ്കിലും വകുപ്പുകൾ പ്രവർത്തിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം വരുന്ന പൂരങ്ങൾ മെച്ചപ്പെട്ട രീതിയിൽ നടത്താനുള്ള ശുപാർശകളും നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. പൂരം നടക്കുന്ന ദിവസങ്ങളിൽ ആരോഗ്യവകുപ്പ് സജീവമായി ഇടപെടണമെന്നതാണ് പ്രധാന നിർദേശം. ആംബുലൻസുകൾ കൂടുതലായി സജ്ജീകരിക്കണമെന്നും പൂരത്തിന് മുന്നോടിയായി വകുപ്പുകളുടെ യോഗങ്ങൾ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് നടക്കുന്നത്. ഡിജി.പി, ക്രൈം ബ്രാഞ്ച് മേധാവി, എ.ഡി.ജി.പി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണങ്ങളാണ് നടന്നുവരുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാം അന്വേഷിച്ചത് സംഭവത്തിൽ മറ്റുവകുപ്പുകളുടെ ഏകോപനത്തിൽ പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതാണ്. മറ്റു വകുപ്പുകൾക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതും ഈ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ ഡി.ജി.പിക്ക് സമർപ്പിച്ചിരിക്കുന്നത്പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ആദ്യമായി അന്വേണ റിപ്പോർട്ട് സമർപ്പിച്ചത് അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാറാണ്. വിഷയത്തിൽ ആരോപണവിധേയനായ അജിത് കുമാർ തന്നെ അന്വേഷണം നടത്തിയത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പിന്നാലെയാണ് സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം ഡി.ജി.പിയാണ് അന്വേഷിക്കുന്നത്.