തിരുവനന്തപുരം: 10 ദിവസത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം. 13-നാണ് പ്രശസ്തമായ പൊങ്കാല. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. 13 ന് രാവിലെ 10.15 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദ്യം. 14 ന് രാവിലെ 8ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 10ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. മാർച്ച് 5 വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും.9 ന് വൈകിട്ട് 6 ന് ക്ഷേത്രത്തിന് മുൻവശത്ത് 101 കലാകാരൻമാരെ അണിനിരത്തി നടൻ ജയറാം നയിക്കുന്ന പഞ്ചാരിമേളം അരങ്ങേറും.പൊങ്കാല മഹോത്സവത്തിന്‍റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങളുണ്ടാകണം. എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. നല്ല നിലയിൽ തന്നെ ഉത്സവകാര്യങ്ങൾ നടക്കും എന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറ്റുകാൽ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.ഇത്തവണ ശബരിമല മകരവിളക്ക് മഹോത്സവത്തിന് 53,68,000 പേർ എത്തിയിരുന്നു. പരിഭവങ്ങളും പരാതികളും ഉണ്ടാകാത്ത രീതിയിൽ എല്ലാ ഉദ്യോഗസ്ഥരും പരസ്പരം ബന്ധപ്പെട്ടും നന്നായി സഹകരിച്ചും അവിടെ പ്രവർത്തിച്ചു. ആ ടീംവർക്ക് ആറ്റുകാൽ പൊങ്കാലയ്ക്കും ആവർത്തിച്ചാൽ നല്ല ഭംഗിയായി കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എല്ലാവരും ചേർന്ന് ഒത്തൊരുമയോടെ പൊങ്കാലയുടെ നടത്തിപ്പ് വിജയകരമാക്കാമെന്നും മന്ത്രി പറഞ്ഞു. ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, എ.ഡി.എം ബീന വി ആനന്ദ്, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.