കോട്ടയം: സ്കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിയുടെ ചെവി മുറിഞ്ഞുപോയി. മോഡൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഹോസ്റ്റലിലാണ് സംഭവം നടന്നത്. ചെവി മുറിഞ്ഞ വിദ്യാർത്ഥിക്ക് അദ്ധ്യാപകർ ചികിത്സ വെെകിപ്പിച്ചെന്നും പരാതിയുണ്ട്. കുന്നംകുളകാരനായ പ്ലസ് ടു വിദ്യാർത്ഥിയുടെ കുടുംബമാണ് പരാതിയുമായി ചെെൽഡ് ലെെനെ സമീപിച്ചത്. ചെവിയുടെ ഒരു ഭാഗം അടർന്നുപോയ വിദ്യാർത്ഥി പ്ലാസ്റ്റിക് സർജറിക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ഈ മാസം 18ന് രാത്രിയാണ് ആക്രമണം ഉണ്ടായത്. ഹോസ്റ്റലിലെ പത്താം ക്ലാസുകാരായ ജൂനിയർ വിദ്യാർത്ഥികൾ പ്ലസ് ടു വിദ്യാർത്ഥിയായ 17കാരനെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ 17കാരന്റെ ഇടത് ചെവിയുടെ ഒരു ഭാഗം മുറിഞ്ഞുപോയി. വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്കേറ്റിട്ടും ഇക്കാര്യം ഹോസ്റ്റലിന്റെ ചുമതലയുണ്ടായിരുന്ന വാർഡൻ ഉൾപ്പടെയുള്ളവർ മറച്ചുവച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ആക്രമണത്തിന്റെ വിവരം പുറത്തറിയാതിരിക്കാൻ സ്കൂൾ അധികൃതർ നുണ പറഞ്ഞെന്നും ആരോപണമുണ്ട്.സ്കൂൾ അധികൃതരുടെ വീഴ്ച കാരണം കുട്ടിക്ക് പ്ലാസ്റ്റിക് സർജറി ചെയ്യാൻ മൂന്നുദിവസം വെെകിയെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ ചെെൽഡ് ലെെൻ അധികൃതർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തെ പറ്റി യഥാസമയം അറിഞ്ഞിരുന്നില്ലെന്നും പരിക്കേറ്റ നിലയിൽ ഹോസ്റ്റലിൽ കണ്ട വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നെന്നുമാണ് ഹോസ്റ്റൽ വാർഡൻ പ്രതികരിച്ചത്.