വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ മൊഴി പുറത്തുവരുമ്പോള്‍ ഞെട്ടലോടെയാണ് പൊലീസും കാര്യങ്ങള്‍ കേട്ടറിയുന്നത്. കൂട്ട ആത്മഹത്യ ആയിരുന്നു ആദ്യം പദ്ധതിയിട്ടതെങ്കിലും എല്ലാവരും മരിച്ചില്ലെങ്കിലോയെന്ന അഫാന്റെ ചിന്തയാണ് കൊലപാതകത്തിലേക്ക് എത്തിയത്. ചുറ്റിക ഉപയോഗിച്ചാണ് പ്രതി എല്ലാവരേയും കൊലപ്പെടുത്തിയത്. എന്നാല്‍ ചുറ്റിക വാങ്ങുന്നതിന് മുമ്പ് പെറ്റമ്മയായ ഷെമിയെ കൊലപ്പെടുത്താനായിരുന്നു അഫാന്റെ പദ്ധതി. സംഭവദിവസം ആദ്യം ആക്രമിച്ചത് ഉമ്മയെ ആണെന്നാണ് മൊഴി. രാവിലെ 11 മണിയോടെ ഉമ്മ ഷെമിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബോധരഹിതയായപ്പോള്‍ മരിച്ചെന്ന് കരുതി അവരെ മുറിയില്‍ പൂട്ടിയിട്ട് പുറത്തേക്ക് പോവുകയായിരുന്നു. മറ്റുള്ളവരെ കൊലപ്പെടുത്താനുള്ള ആയുധം സംഘടിപ്പിക്കാനായിരുന്നു പിന്നീട് ശ്രമിച്ചത്. അതിനായി വെഞ്ഞാറമൂട്ടിലുള്ള ധനകാര്യ സ്ഥാപനത്തിലെത്തി 1500 രൂപ കടം വാങ്ങി. തുടര്‍ന്ന് അവിടെതന്നെയുള്ള ഒരു കടയില്‍പോയി ഭാരം കൂടിയ ചുറ്റിക വാങ്ങി.
തുടര്‍ന്ന്, മറ്റ് കടകളില്‍ പോയി ബാഗും എലി വിഷവും വാങ്ങി. ഇതെല്ലാമായി വീട്ടിലെത്തിയപ്പോഴാണ് ഉമ്മ തല ഉയര്‍ത്തി തന്നെ നോക്കുന്നത് അഫാന്‍ കാണുന്നത്. ഉടന്‍ ചുറ്റിക ഉപയോഗിച്ച് ഉമ്മയുടെ തലയ്ക്ക് അടിച്ചു. മരിച്ചെന്ന ധാരണയില്‍ വീടിനു പുറത്തേക്ക് പോയി. പിന്നീട് പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തി ഇതേ ചുറ്റിക ഉപയോഗിച്ച് അവരെ കൊലപ്പെടുത്തി. ശേഷം മുത്തശ്ശിയുടെ സ്വര്‍ണമാല കൈക്കലാക്കി വെഞ്ഞാറമൂട്ടിലെത്തി.
ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് പിന്നിലടിച്ച് ശബ്ദം പോലും പുറത്തുകേള്‍പ്പിക്കാതെ കൂട്ടക്കൊല നടത്താനുള്ള തന്ത്രം ഇന്റര്‍നെറ്റില്‍ നിന്നാണോ പ്രതി അഫാന്‍ വശമാക്കിയതെന്ന സംശയം പൊലീസിനുണ്ട്. അഫാന്റെ ഫോണ്‍, ടാബ് എന്നിവയിലെ ഡേറ്റ വീണ്ടെടുക്കുമ്പോള്‍ ഇതേക്കുറിച്ച് ഇന്റര്‍നെറ്റില്‍ തെരഞ്ഞിട്ടുണ്ടോ എന്നതടക്കം വ്യക്തത വന്നേക്കുമെന്നാണ് പൊലീസ് വിലയിരുത്തല്‍. അഫാനില്‍ നിന്ന് പാസ്വേര്‍ഡ് ശേഖരിച്ച് ഫോണിലെയും ടാബിലെയും വിവരങ്ങള്‍ വീണ്ടെടുക്കാനാണ് തീരുമാനം.
സൈബര്‍ വിഭാഗത്തെ ഉപയോഗിച്ച് ലോക്ക് തുറന്നാല്‍ ഡേറ്റ നഷ്ടമാവാനിടയുണ്ട്. ഇത്തരത്തില്‍ മുന്‍കൂട്ടി സെറ്റ് ചെയ്ത് വയ്ക്കാനുമാവും. അതിനാലാണ് അഫാനില്‍ നിന്നുതന്നെ പാസ്വേര്‍ഡ് ശേഖരിക്കുന്നത്. ഇന്റര്‍നെറ്റിലെ സെര്‍ച്ച് വിവരങ്ങള്‍ നല്‍കാന്‍ ഗൂഗിളിനോട് ആവശ്യപ്പെടാന്‍ പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍, വിവരം കിട്ടാന്‍ മൂന്നാഴ്ചയെടുക്കും. അതിനാല്‍ അത് തത്കാലം വേണ്ടെന്നു വച്ചിരിക്കുകയാണ്.
മുന്‍പ് തലയ്ക്ക് കല്ലിനടിച്ചുള്ള റിപ്പര്‍ മോഡല്‍ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ചുറ്റിക പ്രയോഗം ഉണ്ടായിട്ടില്ല. കൂട്ടക്കൊലയുടെ തലേന്ന് രാത്രി 11വരെ അഫാന്‍ തന്റെ ഫോണില്‍ നിന്ന് പുറത്തേക്ക് വിളിച്ച് സംസാരിച്ചിട്ടുണ്ട്. അതിനുശേഷമുള്ള വിളികള്‍ വാട്‌സ്ആപ്പിലാവുമെന്നാണ് പൊലീസ് അനുമാനം. അഫാന്റെ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. വിശദമായ പരിശോധന നടക്കുകയാണ്.