2026 മുതല്‍ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ഒരു അക്കാദമിക് വര്‍ഷത്തില്‍ രണ്ട് തവണ നടത്താന്‍ കരട് നിര്‍ദേശം. വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന ബോര്‍ഡ് പരീക്ഷ എഴുതാനോ ഫെബ്രുവരിയിലോ മെയ് മാസത്തിലോ നടക്കുന്ന രണ്ട് പതിപ്പുകളില്‍ ഒന്ന് തിരഞ്ഞെടുക്കാനോ വിദ്യാർഥിക്ക് കഴിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ചൊവ്വാഴ്ച കരട് മാനദണ്ഡങ്ങള്‍ അംഗീകരിച്ചു. വൈകാതെ തന്നെ അവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. കൂടാതെ മാര്‍ച്ച് 9ന് മുമ്പായി പ്രതികരണം അറിയിക്കാൻ ഓഹരി ഉടമകൾക്ക് അവസരമുണ്ട്. അതിന് ശേഷം ഈ കരട് അന്തിമമാക്കും.വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ രണ്ട് പരീക്ഷകള്‍ക്കും ഹാജരാകാനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ, ആദ്യ പരീക്ഷയില്‍ നേടിയ മാര്‍ക്കിലും ആദ്യ ശ്രമത്തില്‍ പ്രത്യേക വിഷയങ്ങളിലെ തങ്ങളുടെ പ്രകടനത്തില്‍ വിദ്യാര്‍ഥികള്‍ തൃപ്തരാണെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ നിര്‍ദിഷ്ട വിഷയങ്ങള്‍ ഒഴിവാക്കാന്‍ അനുവദിക്കുകയും ചെയ്യും.
ആദ്യഘട്ട പരീക്ഷ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ആറ് വരെയും രണ്ടാം ഘട്ടം മേയ് 5 മുതല്‍ 20 വരെയുമായിരിക്കുമെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു.
രണ്ട് പരീക്ഷകളിലും സിലബസ് പൂര്‍ണമായും ഉള്‍പ്പെടുത്തും. രണ്ട് ഘട്ടങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ഒരേ പരീക്ഷാകേന്ദ്രങ്ങള്‍ തന്നെ അനുവദിക്കുകയും ചെയ്യും. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ രണ്ട് പരീക്ഷകള്‍ക്കുമുള്ള ഫീസ് ഈടാക്കുകയും ചെയ്യും.“ബോര്‍ഡ് പരീക്ഷയുടെ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും സപ്ലിമെന്ററി പരീക്ഷകളായി പ്രവര്‍ത്തിക്കും. അതേസമയം, പ്രത്യേക സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുകയുമില്ല,” ഉദ്യോഗസ്ഥന്‍ അറിയിച്ചു.
എല്ലാ അധ്യയന വര്‍ഷത്തിലും എല്ലാ വിദ്യാര്‍ഥികള്‍ക്കും രണ്ട് തവണ വരെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഈ സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ പ്രത്യേക സപ്ലിമെന്ററി പരീക്ഷകള്‍ നടത്തില്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. പകരം സ്‌കോറുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബോര്‍ഡ് പരീക്ഷയുടെ രണ്ടാമത്തെ ഘട്ടം സപ്ലിമെന്ററി പരീക്ഷയായി ഉപയോഗപ്പെടുത്താൻ കഴിയും.
“സെപ്റ്റംബറോടെ വിദ്യാര്‍ഥികളുടെ അന്തിമ പട്ടിക(list of candidate-LOC) തയ്യാറാക്കും. അതായത് 2026 ഫെബ്രുവരിയിലെ പരീക്ഷയ്ക്കുള്ള വിദ്യാര്‍ഥികളുടെ പട്ടിക 2025 സെപ്റ്റംബറോടെ അന്തിമമാക്കും. 2025 സെപ്റ്റംബറിലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് 2026 മേയിലെ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമില്ല,” ഒരു സിബിഎസ്ഇ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
“എല്‍ഒസി അന്തിമമായി കഴിഞ്ഞാല്‍, വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വിഷയങ്ങള്‍ മാറ്റാന്‍ അനുവാദമുണ്ടായിരിക്കുകയില്ല. എങ്കിലും വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ചില ഇളവുകള്‍ ഉണ്ട്. ഒരു വിദ്യാര്‍ഥിക്ക് തന്റെ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മാറ്റം വരുത്തണമെങ്കില്‍ ആദ്യ പരീക്ഷയില്‍ (ഫെബ്രുവരി-മാര്‍ച്ച്) ഒരു വിഷയം ഒഴിവാക്കി മേയില്‍ നടക്കുന്ന രണ്ടാം പരീക്ഷയില്‍ മറ്റൊരു വിഷയം തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍, ആദ്യ ഘട്ടത്തില്‍ ഒരു വിദ്യാര്‍ഥി എല്ലാ വിഷയങ്ങളും പൂര്‍ത്തിയാക്കിയാല്‍, രണ്ടാം ഘട്ട പരീക്ഷയില്‍ ഒരേ വിഷയങ്ങള്‍ തന്നെ തിരഞ്ഞെടുക്കേണ്ടി വരും,” ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമേ മൂല്യനിര്‍ണയം നടത്തുകയുള്ളൂവെന്ന് ബോര്‍ഡ് അറിയിച്ചു. ആദ്യഘട്ട പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ല. മേയ് മാസത്തിലെ രണ്ടാം ഘട്ട പരീക്ഷകള്‍ക്ക് ശേഷം മാത്രമേ അന്തിമമായ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും നല്‍കുകയുള്ളൂ. രണ്ട് ഘട്ട പരീക്ഷയും എഴുതിയിട്ടുണ്ടെങ്കില്‍ അവയ്ക്ക് ലഭിച്ച മാര്‍ക്കും ഓരോ വിഷയത്തിനും ലഭിച്ച സ്‌കോറുകളില്‍ മികച്ച സ്‌കോറും ഇതില്‍ ഉള്‍പ്പെടുത്തും. വിഷയങ്ങളെ ഏഴ് ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്. ഭാഷ-1, ഭാഷ-2, ഇലക്ടീവ്-1, ഇലക്ടീവ്-2, ഇലക്ടീവ്-3, പ്രാദേശിക- വിദേശ ഭാഷകള്‍, ശേഷിക്കുന്ന വിഷയങ്ങള്‍ (Remaining Subjects) എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.