മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും കവരുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. പാണ്ടിക്കാട് സ്വദേശി സുനീർ ബാബുവിനെയാണ് (41) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ജില്ല ആശുപത്രിക്കു മുന്നിലെ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുന്ന രണ്ട് ബംഗാൾ സ്വദേശികളുടെ പണവും മൊബൈൽ ഫോണുമാണ് ഇയാൾ കവർന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സുനീറിനെ അറസ്റ്റ് ചെയ്തു. ഇവരുടെ വിലപിടിപ്പുള്ള രണ്ട് മൊബൈലുകളും 27,000 രൂപയും സുനീർ ബാബു മോഷ്ടിക്കുകയായിരുന്നുജോലിയുണ്ടെന്നു പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ സമീപിക്കും. പണി നടക്കുന്ന കെട്ടിടങ്ങളില്‍ കൊണ്ടുപോയി കരാറുകാരനാണെന്നും കെട്ടിടത്തിന്‍റെ ഉടമയാണെന്നും കള്ളം പറഞ്ഞ് പലവിധ പണികള്‍ ചെയ്യിക്കും. ജോലി തുടങ്ങുന്നതിന് മുമ്പ് തൊഴിലാളികള്‍ മാറ്റിവെക്കുന്ന ഫോണുകളും പണവും ഇയാള്‍ കൈക്കലാക്കും. ഇതാണ് സുനീറിന്‍റെ മോഷണ രീതി.ഇത്തരത്തില്‍ പരാതിക്കാരുടെ പണവും ഫോണുകളും ഇയാള്‍ മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ‍്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വദേശികളുടേതും ഇതര സംസ്ഥാന തൊഴിലാളികളുടേതും ഉള്‍പ്പടെ നിരവധി ആളുകളുടെ ഫോണുകള്‍ ഇത്തരത്തില്‍ അപഹരിക്കപ്പെടുന്നതായി പൊലീസ് പറഞ്ഞു.