സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കി നൽകുന്നതിനായി മദ്യവും പണവും കൈക്കൂലി വാങ്ങി വിജിലൻസിന്റെ പിടിയിലായ എറണാകുളം ആർടിഒ ടിഎം ജേഴ്സനെതിരെ പുതിയ പരാതിയുമായി ബിസിനസ് പങ്കാളി. തുണിക്കട നടത്തിപ്പിന്റെ മറവിൽ 75 ലക്ഷം രൂപ വെട്ടിച്ചെന്ന പരാതിയുമായി ആർടിഒ ജേഴ്സന്റെ ബിസിനസ് പങ്കാളി ഇടപ്പള്ളി സ്വദേശി അൽ അമീൻ ആണ് രംഗത്ത് വന്നത്. പണം തിരികെ ചോദിച്ചപ്പോൾ “പണി’ തരുമെന്ന് ഭീഷണിപ്പെടുത്തിയതായും അൽ അമീൻ പരാതിയിൽ പറയുന്നു. പോലീസിനും വിജിലൻസിനുമാണ് അൽ അമീൻ പരാതി നൽകിയത്.ഇടപ്പള്ളിയിൽ അൽ മീനും മാതാവും ചേർന്ന് നടത്തിയിരുന്ന തുണിക്കടയിലെ സ്ഥിരം സന്ദർശകരായിരുന്ന ആർടിഒ തുണിക്കടയുടെ ബിസിനസ് സാധ്യത മനസ്സിലാക്കിയതോടെ 2022ൽ ഭാര്യയുടെ പേരിൽ മാർക്കറ്റ് റോഡിൽ പുതിയ ഒരു തുണിക്കട തുടങ്ങി. അൽ അമീന്റെ കടയിൽ നിന്നായിരുന്നു ആർടിഒയുടെ കടയിലേക്കുള്ള തുണിത്തരങ്ങൾ നൽകിയിരുന്നത്. ഇത്തരത്തിൽ 75 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ കൊടുത്തു.കച്ചവടമുണ്ടാകുന്നതനുസരിച്ച് പണം തിരികെതരാം എന്നായിരുന്നു ധാരണ. എന്നാൽ ബിസിനസ് പച്ചപിടിച്ചതോടെ ആർടിഒയുടെ സ്വഭാവം മാറുകയും പണം ചോദിച്ചെത്തിയ അൽ അമീനെ ഭീഷണിപ്പെടുത്തുകെയും ഇനി തന്നെ കാണാൻ വരരുതെന്ന് വിലക്കുകയും ചെയ്തു. അന്ന് 19 വയസ് മാത്രമായിരുന്നു അൽ അമീന്റെ പ്രായം. കടയുടെ ജി എസ് ടി രജിസ്ട്രേഷൻ അക്കൗണ്ട് എല്ലാം ഇരുകൂട്ടരുടെയും പേരിലായിരുന്നു. വീട്ടിൽ വന്നാൽ നായയെ അഴിച്ചു വിടുമെന്നും തന്നെയും ഉമ്മയും കള്ളക്കേസിൽ കൊടുക്കും എന്നും ആർടിഒ ഭീഷണിപ്പെടുത്തിയതായും അൽഅമീൻ പരാതിയിൽ പറയുന്നു.ജേഴ്സന്റെ അധികാരം ബന്ധങ്ങൾ ഭയന്നാണ് പരാതി കൊടുക്കുന്നതിൽ നിന്നും ഇതുവര മടിച്ചു നിന്നത്. ഇപ്പോൾ ജേഴ്സൻ കൈക്കൂലി കേസിൽ അറസ്റ്റിലായതോടെയാണ് പരാതിയുമായി മുന്നോട്ടു വന്നത്.അറസ്റ്റിലായ ജേഴ്സനെ ഗതാഗത വകുപ്പ് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ വിജിലൻസ് കസ്റ്റഡിയിലാണിയാൾ