സംസ്ഥാനത്ത് വ്യവസായങ്ങള്‍ തുടങ്ങാൻ തദ്ദേശ നിയമങ്ങളിൽ ഇളവ് കൊണ്ടുവരാൻ സർക്കാർ. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തിൽപെടുന്ന സംരഭങ്ങൾ തുടങ്ങാൻ പഞ്ചായത്തുകളുടെ അനുമതി ആവശ്യമില്ല എന്നതാണ് പ്രധാന തീരുമാനം. എലപ്പുള്ളിയിലെ മദ്യ നിർമ്മാണത്തിനുവേണ്ടിയാണ് ഭേദഗതിയെന്ന് പ്രതിപക്ഷവും പഞ്ചായത്തും ആരോപിച്ചു. ചട്ടഭേദഗതി ഏതെങ്കിലും കമ്പനിക്കുവേണ്ടിയല്ലെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം
വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിൻെറ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശകളാണ് അംഗീകരിച്ചത്. കാറ്റഗറി ഒന്നിൽപ്പെടുന്ന ഉൽപ്പാദന യൂണിറ്റുകളിൽ മലിനീകരണ നിയന്ത്രണ ബോർഡിൻെറ പട്ടികയിലെ ഗ്രീൻ, വൈറ്റ് വിഭാഗത്ത്ലിലെ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിൻറെ അനുമതി വേണ്ട. രജിസ്ട്രേഷൻ മാത്രം മതി. അതേ സമയം റെഡ്, ഓറഞ്ച് സംരംഭങ്ങള്‍ക്ക് പഞ്ചായത്തിൻെറ അനുമതി ആവശ്യമാണ്. മദ്യോല്പാദന കമ്പനികൾക്ക് ഇളവുണ്ടോ എന്ന ചോദ്യത്തിന് തദ്ദേശമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ബ്യൂവറി ഏത് കാറ്റഗറിയിലാണ് എന്ന ചോദ്യത്തിനും എനിക്ക് അറിയില്ല, പരിശോധിക്കണമെന്നായിരുന്നു പ്രതികരണം.
ഡിസ്റ്റലികൾ റെഡ് കാറ്റഗറിയിലാണെന്നാണ് വ്യവസായ-എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പക്ഷെ വിവാദങ്ങൾക്ക് പിന്നാലെ തദ്ദേശമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താകുറിപ്പിലും മദ്യശാലകളുടെ കാറ്റഗറി വ്യക്തമാക്കുന്നില്ല. നാളെ കൊച്ചി നടക്കാൻ പോകുന്ന വ്യവസായ സംഗത്തിന് മുമ്പുള്ള തദ്ദേശവകുപ്പിൻെറ പ്രഖ്യാപനത്തെ വ്യവസായ മന്ത്രി സ്വാഗതം ചെയ്തു. നിക്ഷേപ മൂലധനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഇനി ലൈസൻസ് ഫീസ്. വീടുകളില്‍ നടത്തുന്ന വ്യവസായങ്ങള്‍ക്ക് ലൈസൻസ് നൽകും. ആളുകള്‍ താമസിക്കുന്ന വീടുകളിൽ 50 ശതമാനവും സംഭരപ്രവർത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഒരു സംരംഭത്തിന് ഒരിക്കൽ ലൈസൻസ് വാങ്ങിയാൽ ഇത് കൈമാറ്റാം ചെയ്യാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി