തിരുവനന്തപുരം: ടെക്നോ പാർക്കിലെ പ്രമുഖ കമ്പനിയിലെ ഡാറ്റാ എഞ്ചിനീയർ നിരോധിത സിന്തറ്റിക് ലഹരി പദാർത്ഥങ്ങളുമായി പിടിയിലായി. ടെക്നോപാർക്കിന് സമീപം വാടകയ്ക്കു താമസിക്കുന്ന മുരുക്കുംപുഴ സ്വദേശി മിഥുൻ മുരളി (27) ആണ് കഴക്കൂട്ടം എക്സൈസിൻ്റെ പിടിയിലായത്. വീട് വാടകയ്ക്കെടുത്താണ് ഇയാൾ ലഹരി കച്ചവടം നടത്തി വന്നത്.32 ഗ്രാം എംഡിഎംഎയും 75,000 രൂപയും കഞ്ചാവും യുവാവിൽ നിന്ന് പിടികൂടി. ഐടി പ്രൊഫഷണലുകൾക്കും മറ്റുമായി വിൽക്കാനായി ബെംഗളൂരുവിൽ നിന്നാണ് ഇയാൾ നിരോധിത ലഹരി വസ്തുക്കൾ വാങ്ങി എത്തിച്ചിരുന്നത്. ലഹരി വസ്തുക്കൾ വിറ്റ് കിട്ടിയതാണ് 75,000 രൂപ എന്ന് എക്സൈസ് പറഞ്ഞു.സാധാരാണക്കാർക്ക് വില്പന നടത്താത്തതിനാൽ ഇയാളെ പിടികൂടാനായി നിരവധി തവണ എക്സൈസ് ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. മൺവിളയിൽ എംഡിഎംഎ വിൽക്കാനായി എത്തിയപ്പോഴാണ് ഇയാൾ കഴക്കൂട്ടം എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.