കോഴിക്കോട്മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട്. വെടിക്കെട്ടാണ് അപകടം ഉണ്ടാക്കിയതെന്നും. തുടർച്ചയായ വെടികെട്ടിന്റെ ആഘാതത്തിലാണ് ആന ഇടഞ്ഞതെന്ന് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട്. അപകടസമയത്തു ആനയ്ക്ക് ചങ്ങല ഇട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.തുടർച്ചയായ വെടി കെട്ടിൽ ഗുരുവായൂർ പീതംബരൻ പ്രകോപിതനായി എന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തിയുടെ റിപ്പോർട്ട്. അമ്പലത്തിലെ ആന എഴുന്നള്ളത് അനുമതി വനം വകുപ്പ് റദ്ദ് ചെയ്തു. റിപ്പോർട്ട് വനം മന്ത്രിക്കു കൈമാറി. എന്നാൽ റിപ്പോർട്ടിനെ തള്ളി ക്ഷേത്രം ട്രസ്റ്റി രംഗത്തെത്തി. ഉത്സവത്തിനിടെ പടക്കം പൊട്ടിച്ചതിൽ ക്ഷേത്രത്തിന് ഒരു ബന്ധവുമില്ലെന്നും, ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും ക്ഷേത്രം ട്രസ്റ്റി ഷെനിത് എൽജി പറഞ്ഞു.അതേസമയം ക്ഷേത്രത്തിൽ ആനയിടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം നൽകി. വനം വകുപ്പിനോടും വിശദീകരണം തേടി. ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നേരിട്ട് ഹാജരായി വിശദീകരണം നൽകണം. ആനയുടെ ഭക്ഷണ, യാത്ര റജിസ്റ്ററുകളടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും നിർദേശം.എന്തിനാണ് ഇത്ര ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്നും ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ ആർക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ഹൈക്കോടതി ചോദിച്ചു. ക്ഷേത്രത്തിൽ പരിഭ്രാന്തി സൃഷ്ട്ടിച്ച 30 മിനിറ്റുകളിലാണ് 3 പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. താലപ്പൊലി ഘോഷയാത്രക്ക് മുന്നോടിയായുള്ള ക്ഷേത്ര വരവ് നടക്കവെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്.