പതിമൂന്ന് വയസുകാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയും ആൺസുഹൃത്തുമാണ് അറസ്റ്റിലായത്. മംഗലാപുരത്ത് വെച്ചാണ് ഇവർ അറസ്റ്റിലാകുന്നത്. ആൺസുഹൃത്തായ റാന്നി സ്വദേശി ജയ്മോഹൻ നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളേയും പത്തനംതിട്ടയിലേക്ക് വിളിച്ചുവരുത്തുകയും അമ്മയുടെ സാന്നിധ്യത്തിൽ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. ഇതിന് പിന്നാലെ കുട്ടിയുടെ മാതാവും സുഹൃത്തായ ജയ്മോഹനും ഒളിവിൽപോകുകയായിരുന്നു.കുട്ടിയെ പീഡിപ്പിക്കുന്നത് അമ്മയുടെ അറിവോടുകൂടിയാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അവരേയും അറസ്റ്റ് ചെയ്യുന്നത്
ജയ്മോഹൻ പതിനൊന്ന് കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് അറിയിക്കുന്നത്. മലപ്പുറത്ത് ഒരു കൊലപാതകക്കേസിലുൾപ്പെടെ ഇയാൾ പ്രതിയാണ്. ഇയാൾ ജയിലിൽ കഴിയവേ ഒരു സഹതടവുകാരൻ മുഖേനയാണ് പെൺകുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. പുറത്തിറങ്ങിയതിന് ശേഷം യുവതിയുമായി അടുപ്പത്തിലാകുകയും അത് പ്രണയബന്ധത്തിലേക്ക് കടക്കുകയും ചെയ്തെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.