തൃശൂർ: കട്ടിയുള്ള സ്റ്റീൽ മോതിരം ജനനേന്ദ്രിയത്തിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ. ഒറ്റപ്പാലം സ്വദേശിയായ 12 വ.സുകാരന്റെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. കുളിക്കുന്ന സമയത്ത് കുട്ടി അബദ്ധത്തിൽ കട്ടിയുള്ള മോതിരം ജനനേന്ദ്രിയത്തിൽ ഇടുകയായിരുന്നു. മോതിരം കുടുങ്ങിയതോടെ കുട്ടി ഭയം മൂലം രണ്ടു ദിവസത്തേക്ക് രക്ഷിതാക്കളോട് വിവരം അറിയിച്ചിരുന്നില്ല. അപ്പോഴേക്കും മോതിരം മുറുകുകയും ജനനേന്ദ്രിയത്തിൽ നീർക്കെട്ടും വീക്കവും സംഭവിച്ചതിനാൽ മോതിരം ഊരിയെടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. മൂന്നാം ദിവസം ഇക്കാര്യം അറിഞ്ഞ വീട്ടുകാർ കുട്ടിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ഉടൻ തന്നെ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി. നല്ല കട്ടിയുള്ള സ്റ്റീൽ മോതിരമായിരുന്നതിനാലും വളരെയധികം മുറുകിയിരുന്നത് കൊണ്ടും ലോക്കല്‍ അനസ്തേഷ്യയില്‍ സാധാരണ സ്റ്റീല്‍ കട്ടര്‍ കൊണ്ട് മോതിരം മുറിച്ചെടുക്കാന്‍ സാധിച്ചില്ല. പിന്നീട് ഇലക്ട്രിക കട്ടർ ഉപയോഗിച്ച വളരെ അധികം പ്രയാസപ്പെട്ടാണ് മോതിരം മുറിച്ചെടുത്തത്. പിന്നീട് രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. ശിശു ശസ്ത്രക്രിയ വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. നിര്‍മല്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ്, ഡോ. ശശികുമാര്‍, ഡോ. ജിതിന്‍, ഡോ. ജോസ്, ഹൗസ് സര്‍ജന്‍ ഡോ. ഷിഫാദ്, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ ശ്രീദേവി ശിവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നത്.