തിരുവനന്തപുരം: ട്രെയിനിൽ ഉറങ്ങിയ യാത്രക്കാരിയുടെ സ്വർണപാദസരം മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം ചക്കരപറമ്പ് സ്വദേശി ശ്രീജിത്താണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ജനുവരി 25-ന് നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്ര ചെയ്ത നെയ്യാറ്റിൻകര സ്വദേശിനിയുടെ സ്വർണപാദസരമാണ് ശ്രീജിത്ത് മോഷ്ടിച്ചത്. തിരുവനന്തപുരം റെയിൽവേ പോലീസും ആർപിഎഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊച്ചുവേളി സ്റ്റേഷനിൽ വച്ചാണ് പ്രതി യുവതിയുടെ സ്വർണപാദസരം കട്ട് ചെയ്ത് എടുത്തത്. രാവിലെ അഞ്ചരയ്ക്ക് കൊച്ചുവേളി സ്റ്റേഷനിലെത്തിയ ട്രെയിൻ നാഗർകോവിലേക്കുള്ള യാത്രക്ക് മുൻപായി നിർത്തിയിട്ട സമയത്തായിരുന്നു മോഷണം. ബർത്തിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ വലത് കാലിലെ പാദസരമാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് ഇടതുകാലിലെ പാദസരവും കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ യുവതി ഉണരുകയും ശ്രീജിത്ത് കട്ട് ചെയ്ത് എടുത്ത പാദസരവുമായി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി രക്ഷപ്പെടുകയുമായിരുന്നു. ഇലക്ട്രീഷ്യനായ പ്രതി കട്ടിംഗ് പ്ലെയർ ഉപയോഗിച്ചാണ് യുവതിയുടെ പാദസരം കട്ട് ചെയ്തത്. യുവതി റെയിൽവേ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തിനെ അങ്ങാടിപ്പുറത്ത് നിന്ന് പോലീസ് പിടികൂടിയത്. പട്ടം സ്വദേശിനിയെ വിവാഹം കഴിച്ച ശ്രീജിത്ത് ആഴ്ചയിൽ ഒരിക്കൽ തിരുവനന്തപുരത്ത് എത്താറുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.