വിക്രവാണ്ടി: ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സ് സീനിലേതിന് സമാനമായ തീപ്പൊരി ഡയലോഗുകള്‍.. ഇംഗ്ലീഷും തമിഴും കലര്‍ത്തിയ പ്രസംഗം. തോഴാ എന്ന് കേള്‍വിക്കാരെ അഭിസംബോധന. ഓരോ വിഷയത്തിനും ചേരുംവിധത്തില്‍ ശബ്ദത്തിന്റെ ടോണും മോഡുലേഷനും മാറ്റല്‍. ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും ആവേശം കൊള്ളിച്ചായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ വിജയുടെ പ്രസംഗം. ‘ഒരു മുടിവോടെ താൻ വന്തിരിക്കേൻ, നോ ലുക്കിങ് ബാക്ക്’ എന്ന വിജയുടെ വാക്കുകള്‍ക്ക് അനുയായികൾ ആര്‍പ്പുവിളികളോടെയാണ് പിന്തുണ അറിയിച്ചത്. പ്രത്യയശാസ്ത്രപരമായി, ദ്രാവിഡദേശീയതയേയും തമിഴ് ദേശീയതയേയും വേര്‍തിരിച്ചുകാണാന്‍ ശ്രമിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. അവ രണ്ടും ഈ മണ്ണിന്റെ രണ്ട് കണ്ണുകളാണ്. ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തിലേക്ക് നാം നമ്മളെ ചുരുക്കരുത്. മതേതര സാമൂഹിക നീതിയാണ് നമ്മുടെ പ്രത്യയശാസ്ത്രം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുക, വിജയ് പറഞ്ഞു. രാഷ്ട്രീയത്തിലെ വിജയത്തിന്റെയും പരാജയത്തിന്റെയും കഥകള്‍ വായിച്ചു. തൊഴില്‍ജീവിതം അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സിനിമയും ശമ്പളവും ഉപേക്ഷിച്ച്, നിങ്ങളെ എല്ലാവരെയും വിശ്വസിച്ച്, നിങ്ങളുടെ വിജയ് ആയി എത്തിയിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.എം.കെയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് വിജയ് ഉയര്‍ത്തിയത്. അധോലോക ഇടപാടുകളിലൂടെ ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ജനവിരുദ്ധ ഭരണത്തെ ദ്രാവിഡ മോഡല്‍ എന്ന് വിളിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും വിജയ് ആരോപിച്ചു.