കോഴിക്കോട്: പത്താംക്ലാസ് ക്രിസ്തുമസ് പരീക്ഷാചോദ്യപേപ്പർ ചോർച്ചയിൽ രണ്ട് അദ്ധ്യാപകർ കസ്‌റ്റഡിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ട്യൂഷൻ സ്ഥാപനമായ എംഎസ് സൊല്യൂഷൻസിലെ അദ്ധ്യാപകരാണിവർ. കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷൻ ക്ലാസിൽ പ്രവചിച്ച പാഠഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങൾ വന്നെന്നായിരുന്ന ആരോപണം. ചോദ്യപേപ്പർ ചോർത്തി പുതിയ രീതിയിൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ ഇടുകയും ഷുഹൈബ അടക്കമുള്ളവരെ പ്രതി ചേർക്കുകയും ചെയ‌്തു. വിശ്വാസവഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ, മറ്റ് പ്ലാറ്റ്‌ഫോമുകൾ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷക്ക് വന്നപ്പോഴും ആരോപണം ഉയർന്നത് തങ്ങൾക്കെതിരെ മാത്രമാണെന്നാണ് എം എസ് സൊല്യൂഷൻസിന്റെ വാദം.