വടകര: ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുസംഘം കംമ്പോഡിയയിൽ തടങ്കലിലാക്കി ദിവസങ്ങളോളം ക്രൂരമായി മർദിച്ച ഏഴു മലയാളി യുവാക്കൾ രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. ഞായറാഴ്ച ഇവരെ നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം തുടങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന പേരാമ്പ്ര സ്വദേശി കംമ്പോഡിയയിൽ തുടരുന്നുണ്ട്. പ്രശ്നമൊന്നുമില്ലെന്ന് യുവാവ് അറിയിച്ചിട്ടുണ്ടെങ്കിലും അധികൃതർ അന്വേഷിക്കുന്നുണ്ട്. മണിയൂർ പഞ്ചായത്തിലെ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടിയിലെ പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരുവിലെ റോഷൻ ആന്റണി എന്നിവരാണ് എംബസിയിലെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഒക്ടോബർ മൂന്നിനാണ് ഇവർ ബെംഗളൂരുവിൽനിന്ന് തായ്ലാൻഡിലേക്ക് പുറപ്പെട്ടത്.അനുരാഗ്, നസറുദീൻ ഷാ, അഥിരഥ്, മുഹമ്മദ് റാസിൽ എന്നിവരാണ് ജോലി വാഗ്ദാനംചെയ്തത്. അനുരാഗിനെ ഇവർക്ക് പരിചയമുണ്ട്. ഒരുലക്ഷം വീതം ഓരോരുത്തരും വിസയ്ക്കായി നൽകി. തായ്ലാൻഡിലെത്തിയശേഷം കംമ്പോഡിയയിലാണ് ജോലിയെന്നു പറഞ്ഞ് അങ്ങോട്ടേക്ക് കൊണ്ടുപോയി. കംമ്പോഡിയൻ കമ്പനിക്ക് 2500 ഡോളർ വീതം വാങ്ങി ഇവരെ വിൽക്കുകയായിരുന്നുവെന്നാണ് ഇവർ മുഖ്യമന്ത്രിക്കും മറ്റും നൽകിയ പരാതിയിൽ പറയുന്നത്. സൈബർ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന തട്ടിപ്പുകമ്പനിയിലാണ് ജോലിചെയ്യേണ്ടിയിരുന്നത്. വിസമ്മതിച്ചതോടെ സുരക്ഷാജീവനക്കാർ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡുകൊണ്ടും ഇരുമ്പുവടികൊണ്ടും മർദിച്ചു. ഒരാളുടെ എല്ലുപൊട്ടി. ഒളിപ്പിച്ചുവെച്ച ഒരു ഫോൺ വഴി കാനഡയിലുള്ള മലയാളിസുഹൃത്ത് സിദ്ധാർഥിനെ ബന്ധപ്പെട്ടാണ് രക്ഷപ്പെടുന്നതിനും വിവരം പുറത്തറിയിക്കുന്നതിനുമുള്ള ഏർപ്പാടുചെയ്തത്. കഴിഞ്ഞദിവസം മറ്റൊരു കേന്ദ്രത്തിലേക്ക് ഇവരെ മാറ്റുന്നതിനിടെ ടാക്സി ഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആദ്യശ്രമം വിഫലമായി.രണ്ടാം ശ്രമം വിജയിച്ച് ഇന്ത്യൻ എംബസിയിലെത്തി. എം.എൽ.എ.മാരായ കെ.കെ. രമ, കെ.പി. കുഞ്ഞമ്മദുകുട്ടി എന്നിവരും വിഷയം സംസ്ഥാനസർക്കാരിന്റെയും നോർക്കയുടെയും മറ്റും ശ്രദ്ധയിൽപ്പെടുത്തി. ഷാഫി പറമ്പിൽ എം.പി. എംബസിയുമായി ബന്ധപ്പെട്ട് വിഷയം ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എംബസിയിൽ സുരക്ഷിതരാണെന്നറിയിച്ച് മകൻ വീഡിയോ കോൾ ചെയ്തിരുന്നെന്ന് അഭിനവിന്റെ പിതാവ് സുരേഷ് പറഞ്ഞു.