മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്‌ജിന് മുകളിൽ നിന്നുചാടി ഗുരുതര പരിക്കേറ്റ യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഹോട്ടലുടമ ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായി തെരച്ചിൽ വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. മുക്കത്തെ സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയത്. ഫെബ്രുവരി ഒന്നിന് രാത്രി 11.30ഓടെയായിരുന്നു സംഭവം. ലോഡ്‌ജ് ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ മുക്കം പൊലീസ് മൂന്നുപേർക്കെതിരെ കേസെടുത്തിരുന്നു. 29കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. മൂന്നുമാസമായി ഈ ലോഡ്‌ജിലെ ജീവനക്കാരിയായിരുന്നു യുവതി. സംഭവദിവസം രാത്രി ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കെ മൂന്നുപേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.