പെട്ടെന്നു വലിയ തിര വന്നു, എല്ലാവരെയും തിരയെടുത്തു, എത്ര നീന്തിയിട്ടും കരയിലേക്കു വരാൻ പറ്റുന്നില്ല.’’– പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്തെ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വയനാട് സ്വദേശി ജിൻസി പറഞ്ഞു. സുഹൃത്തുക്കളായ 4 വിനോദസഞ്ചാരികളാണു തിരയിൽപ്പെട്ടു മരിച്ചത്. വൈകിട്ട് നാലിനായിരുന്നു അപകടം
ഞങ്ങളുടെ സംഘത്തിൽ 26 പേരുണ്ടായിരുന്നു. രണ്ടുമൂന്നു സ്ഥലങ്ങളിൽ പോയി ഉച്ചയായപ്പോഴാണു കടപ്പുറത്ത് എത്തിയത്. വെയിലായതിനാൽ ഭൂരിഭാഗം ആളുകളും വാഹനത്തിൽ തന്നെ ഇരുന്നു. ഞങ്ങൾ 5 പേരാണു കടലിൽ ഇറങ്ങിയത്. സാധാരണ കടലിൽ ഇറങ്ങാറുള്ളതു പോലെ ഇറങ്ങി. കുറച്ചു ദൂരം മാത്രമേ മുന്നോട്ടു പോയുള്ളൂ. കുഴപ്പമൊന്നും തോന്നിയില്ല.
ഒരുമിച്ചാണ് എല്ലാവരും നിന്നത്. പെട്ടെന്നു വലിയ തിര വന്നു. ഞങ്ങളെ കടലിലേക്കു വലിച്ചു കൊണ്ടുപോയി. എത്ര നീന്തിയിട്ടും കരയിലേക്കു തിരിച്ചുവരാൻ പറ്റുന്നില്ലായിരുന്നു. ആഴ്ന്നാഴ്ന്ന്, കടലിൽ മൂടിപ്പോകുന്നതു പോലെയാണ് അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ വിളിക്കുന്നതു ഞാൻ കണ്ടിരുന്നു. എന്റെ ബോധം മറഞ്ഞു. ആരോ വന്നു തലയിൽ പിടിച്ചതു കൊണ്ടാണ് എന്നെ കിട്ടിയത്. ബാക്കിയുള്ളവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവരെ കിട്ടിയില്ല…’’– ആശുപത്രിയിലുള്ള ജിൻസി കരച്ചിലോടെ പറഞ്ഞു. കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണു കടൽ കാണാനെത്തിയത്. ഇവരിൽ 5 പേർ കടലിൽ ഇറങ്ങുകയായിരുന്നു. തിരയിൽപ്പെട്ടവരിൽ ജിൻസിയെ കരയ്ക്കു കയറ്റാനായി. മറ്റു നാലു പേർ തിരയിൽ ഒലിച്ചുപോയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും മത്സ്യത്തൊഴിലാളികളുമാണു രക്ഷാപ്രവർത്തനം നടത്തിയത്