വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. മുൻ ഹോക്കി താരം പി.ആർ.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന തുടങ്ങിയവർക്ക് പത്മഭൂഷണ്‍ ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പത്മഭൂഷൺ. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയൻ, സംഗീതജ്ഞ കെ.ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു
ആകെ ഏഴു പേർക്കാണ് പത്മവിഭൂഷൺ. 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയുമുണ്ട്. സുസുക്കി സ്ഥാപകൻ ഒസാമു സുസുക്കിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു. തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ, തമിഴ് നടൻ അജിത്ത് എന്നിവർക്ക് പത്മഭൂഷണും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിന്‍, ഗായകൻ അർജിത് സിങ് എന്നിവർക്കു പത്മശ്രീയും ലഭിച്ചു
വാദ്യ സംഗീതജ്ഞന്‍ വേലു ആശാന്‍, പാരാ അത്‌ലീറ്റ് ഹര്‍വീന്ദർ സിങ്, നാടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യസമര സേനാനി ലിബിയ ലോബോ സര്‍ദേശായി എന്നിവര്‍ക്കും പത്മശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവയുടെ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ച വനിതയാണ് ലിബിയ ലോബോ സർദേശായി. സെർവിക്കൽ കാൻസറുമായി ബന്ധപ്പെട്ട പഠനത്തിന് ഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീർജ ഭട്‌ലയും പത്മശ്രീ പുരസ്‌കാരത്തിന് അർഹയായി