മലയാറ്റൂർ: അതിരപള്ളി മസ്തകത്തിന് പരിക്കേറ്റ ആനയെ കണ്ടെത്തി പരിശോധിക്കാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നത്തെ ദൗത്യം രാവിലെ ആറരയോടെ ആരംഭിക്കും. ആനയെ കണ്ടെത്താൻ ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ തിരിച്ചിൽ ഇപ്പോഴും തുടരുകയാണ്. റിസർവനത്തിലേക്ക് കടന്ന ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ആനയെ കണ്ടെത്താനുള്ള ശ്രമമാവും ആദ്യം നടക്കുക.പരിശോധനയ്ക്കായി വയനാട്ടിൽ നിന്നും ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂരിലെത്തും. ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നാണ് നിഗമനം. നിലവിൽ വെറ്റിനറി ഡോക്ടമാരായ ഡേവിഡ് , മിഥുൻ , ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് കാട്ടാന. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവിൽ വനം വകുപ്പ്. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്.