ഇറാന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് വ്യോമാക്രമണം നടന്നത്.നിരന്തരമായ പ്രകോപനങ്ങൾക്കുള്ള മറുപടിയാണെന്നാണ് ഇസ്രയേൽ പറയുന്നത്. ശനിയാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം. ടെഹ്റാൻ വിമാനത്താവളത്തിന് സമീപം സ്ഫോടനവുമുണ്ടായി. തിരിച്ചടി നേരിടാൻ തയ്യാറെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു.
നേരത്തേ ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രായേലിനുനേരെ 180-ലധികം മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ നീക്കം. ഇറാനിൽ പ്രത്യാക്രമണം നടത്താൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജൻസിന്റെ രഹസ്യരേഖകൾ ചോർന്നിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉൾപ്പടെയാണ് പുറത്തുവന്നത്. ഇസ്രയേൽ ആകാശത്തുവച്ച് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പുനർവിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളിൽ പറയുന്നുണ്ട്.
ഹമാസ് മേധാവി ഇസ്മയിൽ ഹനിയയെ ടെഹ്റാനിൽ വച്ചും ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയെ ലെബനനിൽ വച്ചും വധിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് മറുപടിയായാണ് ഇറാൻ 181 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്ക് തൊടുത്തത്