തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം വായിക്കാൻ പഠിച്ചാൽ വിദ്യാഭ്യാസം പൂർണമായി. വായിച്ചു ‘സമയം കളയുന്നതിനേക്കാൾ’, വയലിൽ കാളപൂട്ടി ഉഴുതുമറിക്കാൻ പഠിച്ചാൽ സമർത്ഥനായി. ഇത്രയെല്ലാം കരുതിപ്പോന്ന നാട്ടിൽ നിന്നും ജ്ഞാനപീഠമേറിയ യുഗപുരുഷനായിരുന്നു എം.ടി. വാസുദേവൻ നായർ (M.T. Vasudevan Nair). വായനയെ ജീവജലം പോലെ ആരാധിച്ചു പോന്ന വിദ്യാർത്ഥിക്ക് സ്കൂൾ അവധിക്കാലം പുസ്തകങ്ങൾ തേടിയുള്ള കാൽനട യാത്രകളുടേതായിരുന്നു. ചുട്ടുപൊള്ളുന്ന വേനലിലും, ദിവസേന കാലത്തും വൈകുന്നേരവും കൂടി ആറു മൈൽ വീതം കാൽനടയായി പോയിവേണം, അടുത്തുള്ള ഗ്രാമത്തിൽ നിന്നും പുസ്തകങ്ങൾ കടമെടുത്തു വായിക്കാൻ. ചുമരിൽ എസ്. കെ പൊറ്റെക്കാട്ട്, ബഷീർ, കാരൂർ എന്നിവരുടെ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച് ആരാധിച്ചിരുന്ന ആ വലിയ വായനക്കാരൻ പിൽക്കാലത്ത് മലയാള സാഹിത്യ, സിനിമാ ലോകങ്ങൾക്ക് പകരക്കാരനില്ലാത്ത എഴുത്തുകാരനായി.നാല് ആൺമക്കളുള്ള കുടുംബത്തിൽ ഇളയവനായ എം.ടിക്ക്, സ്കൂളിൽ പോയിവന്ന ജ്യേഷ്‌ഠന്മാർ കൊണ്ടുവന്ന പുസ്തകങ്ങൾ വായനയുടെ വാതായനം തുറന്നു നൽകി. ആനുകാലികങ്ങളുടെ പുത്തൻ പതിപ്പുകളുടെ പിന്നാലെ പാഞ്ഞിരുന്ന എം.ടി., 1946-47 കാലഘട്ടങ്ങളിൽ കവിതകൾ എഴുതിത്തുടങ്ങി.ഹൈസ്കൂൾ കാലമായതും, സ്‌കൂൾ ലൈബ്രറി സ്ഥാപിതമായി. അടുത്ത ഗ്രാമങ്ങളിലും ലൈബ്രറികൾ വന്നു. സമപ്രായക്കാരായ ആൺകുട്ടികൾ കളിച്ചുനടക്കുന്നതിൽ തല്പരരെങ്കിൽ, എം.ടിയുടെ ഏക വിനോദം എഴുത്തു മാത്രമായി.ബുക്ക് പോസ്റ്റ് വഴി വിവിധ പ്രസിദ്ധീകരണങ്ങളിൽ രചനകൾ അയച്ചു കൊടുക്കാൻ മുക്കാൽ അണ ചിലവായിരുന്നു. മറുപടി വരും എന്ന് പ്രതീക്ഷവെക്കാതെ, ഈ പതിവ് തുടർന്നു. ഒരിക്കൽ ‘ചിത്രകേരളം’ രചനാമത്സരം നടത്തുന്ന വിവരം എം.ടി. പത്രത്തിലൂടെ അറിഞ്ഞു. 14വയസുകാരനായ എഴുത്തുകാരൻ, വി.എൻ. തെക്കേപ്പാട്ട്, കൂടല്ലൂർ വാസുദേവൻ എന്നീ പേരുകളിൽ ഒരു ചെറുകഥയും, കവിതയും എഴുതി നൽകി. ശേഷം മറ്റൊരു പേരിൽ ഒരു നോൺ-ഫിക്ഷൻ രചനയും അയച്ചുകൊടുത്തു. മാസികാ പ്രസിദ്ധീകരണത്തിൽ ആ രചനകൾക്ക് മേൽ വ്യത്യസ്ത പേരുകളിൽ അച്ചടിമഷി പുരണ്ടു.ഒരിക്കൽ പത്രാധിപരെ നേരിൽക്കണ്ട എം.ടി. അദ്ദേഹം എന്തുകൊണ്ട് ആ മൂന്നു കയ്യെഴുത്തുപ്രതികളിലെയും കയ്യക്ഷരം ഒന്നെന്ന കാര്യം ശ്രദ്ധിച്ചില്ല എന്ന് ചോദിയ്ക്കാൻ മറന്നില്ല. ‘ശ്രദ്ധിക്കാഞ്ഞത് നന്നായി’ എന്നായിരുന്നു മറുപടി. ഔട്ട്ലുക്ക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ എം.ടി. അതേപ്പറ്റി പരാമർശിച്ചിരുന്നു.പത്താം ക്‌ളാസ് കഴിഞ്ഞതും, ഇടത്തരം കുടുംബത്തിലെ ഇളയമകനായ എം.ടി. സാമ്പത്തിക പരാധീനത മൂലം പഠനം തുടരാൻ സാധിക്കാതെ ഒരു വർഷം കാത്തിരുന്നു. അന്നാളുകളിൽ ജ്യേഷ്‌ഠൻ മംഗലാപുരത്ത് വിദ്യാർത്ഥിയാണ്. അപ്പോഴേക്കും ഇളയപുത്രന് ഉന്നതപഠനത്തിനു ചേരാനുള്ള പ്രായത്തേക്കാൾ കുറവാണ് എന്ന് അമ്മ നാട്ടിൽ എല്ലാവരോടുമായി പറഞ്ഞു തുടങ്ങിയിരുന്നു. പഠനം തുടരാൻ സാധിക്കാത്തതിന്റെ വിഷമം കടിച്ചമർത്തി, ആ ഒരു വർഷക്കാലം എം.ടി. വായനയിൽ മുഴുകി. തൊട്ടടുത്ത ഗ്രാമത്തിൽ അക്കിത്തത്തിന്റെ ലൈബ്രറിയിൽ എം.ടി. തന്റെ വായനാലോകം പടുത്തുയർത്തി. ഇംഗ്ലീഷ് പുസ്തകങ്ങളും വായിച്ചു തുടങ്ങി.വിക്ടോറിയ കോളേജിലെ രസതന്ത്രത്തിന്റെ രസകൂടുകൾക്കിടയിലും, എം.ടിയുടെ മുഖ്യാകർഷണം അവിടുത്തെ ലൈബ്രറിയായിരുന്നു . അവധിക്കാലങ്ങളിൽ, കൂട്ടുകാരുടെ പക്കൽ നിന്നും കടമെടുത്ത ലൈബ്രറി ടിക്കറ്റുകൾ കൈമാറി, ഒരു ട്രങ്കുപെട്ടി നിറയ്ക്കാനും വേണ്ടിയുള്ള പുസ്തകങ്ങളുമായി എം.ടി. വീടെത്തി.മലയാളത്തിലെ ജയകേരളം മാസിക ശ്രദ്ധേയമായ നാളുകളിൽ, എം.ടിക്ക് എഴുത്തിന്റെ ലോകം വിശാലമാക്കാൻ ഒരു ക്യാൻവാസ് കൂടി തുറക്കപ്പെട്ടു. അദ്ദേഹത്തിന്റേതായി ഒരു കഥയെങ്കിലും എല്ലാ മാസവും പ്രസിദ്ധീകരിച്ചു. ചെറുകഥകളുടെ ലോകത്തെ എം.ടിയും, ആ ലോകം അദ്ദേഹത്തെയും ചേർത്തുപിടിക്കാൻ തുടങ്ങിയിരുന്നു.







