കൊച്ചി: താരസംഘടനയായ ‘അമ്മ”യിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി ടോം പറഞ്ഞുപരത്തിയെന്നും അൻസിബ ആരോപിച്ചു. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
‘എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡന്റും സെക്രട്ടറിയും എന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. നിയമനടപടിക്ക് ഒന്നും ഞാനില്ല’- നടി വ്യക്തമാക്കി. അടുത്തിടെയാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അൻസിബ ഹസ്സൻ രാജിവച്ചത്. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഭാരവാഹിയായിരുന്നു അൻസിബ. തൊഴിൽപരവും വ്യക്തിപരവുമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്വേതമേനോൻ പറഞ്ഞത്. ഫെബ്രുവരി 21നാണ് അൻസിബ രാജി സന്നദ്ധത അറിയിച്ചത്.
അതേസമയം, പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കേണ്ടിവരികയും ട്രഷറർക്ക് നിർബന്ധിത അവധി നൽകുകയും ചെയ്‌തതോടെ താരസംഘടനയായ ‘അമ്മ”യിൽ അസ്വാരസ്യം പുകയുന്നുവെന്നാണ് റിപ്പോർട്ട്. അൻസിബ ഹസൻ രാജിവച്ചതും ഭരണസമിതിയിലെ ഭിന്നതകൾ രൂക്ഷമാക്കിയിട്ടുണ്ട്. ശ്വേതമേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായ അമ്മ ഭരണസമിതിക്ക് ഓഫീസ് മാനേജർ അതുല്യ പ്രകാശ് നൽകിയ പരാതിയാണ് ആഭ്യന്തരപ്രശ്നങ്ങൾ പരസ്യമാക്കിയത്. നിയമപരമായ നടപടികൾ പാലിക്കാതെ ട്രഷറർ ഉണ്ണി ശിവപാൽ തന്നെ പിരിച്ചുവിട്ടെന്നായിരുന്നു പരാതി.







