നടന്‍ അല്ലു അര്‍ജുന്റെ വസതിയില്‍ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു. പുഷ്പ 2-വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തിൽ അല്ലു അർജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.നരഹത്യക്കേസിലെ നടപടിയിൽ മണിക്കൂറുകൾക്കകം ജാമ്യം കിട്ടിയിട്ടും ഒരു രാത്രി അല്ലു അർജുന് ജയിലിൽ കിടക്കേണ്ടി വന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകൻ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്.







