പത്തനംതിട്ട: ശബരിമലയിൽ പുതിയ പരിഷ്ക്കാരം നടപ്പാക്കാൻ നീക്കം. പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കും. എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകും. തീരുമാനം ഈ തീർഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി. മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻവർഷത്തേക്കാൾ കൂടുതലായി എത്തിയത് 4 ലക്ഷത്തോളം പേരാണ്. 22,67,956 തീർഥാടകരാണ് ഈ സീസണിൽ ഇതുവരെ ദർശനത്തിന് എത്തിയത്. .163, 89,20,204 രൂപയാണ് ഈ സീസണിലെ നടവരവ്. കഴിഞ്ഞ തവണത്തെക്കാൾ 22 കോടി 76 ലക്ഷത്തിൽ കവിയുന്ന അധിക വരുമാനം. അരവണ വിറ്റുവരവിലാണ് വൻ കുതിപ്പ്. കഴിഞ്ഞ വർഷം 65 കോടി രൂപയിലധികം രൂപയുടെ സ്ഥാനത്ത് ഇക്കുറി 82.5 കോടിയിലധികം രൂപയുടെ വിറ്റുവരവ്.അരവണ വിറ്റുവരവിലൂടെ ലഭിച്ചത് കഴിഞ്ഞ വർഷത്തെക്കാൾ 17 കോടിയിലധികം രൂപയാണ്.