തൃശ്ശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ കുട്ടിയാന ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലാണ് കാട്ടാന വീണത്. നാലുമണിക്കൂർ നീണ്ട രക്ഷാ ദൗത്യം വിഫലമാകുകയായിരുന്നു. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്.ജെസിബി ഉപയോഗിച്ച് കുട്ടിയാനയുടെ കാലിലും ദേഹത്തും വീണ മണ്ണ് നീക്കി. പിന്നീട് കയര്‍ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നു. മണ്ണ് നീക്കിയതോടെ ആന കൈകാലുകള്‍ ഉയര്‍ത്തുകയും തലയുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഴുന്നേല്‍ക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഏറെ നേരമായി കുഴിയില്‍ അകപ്പെട്ടതിനാല്‍ ക്ഷീണിതനായിരുന്നു കുട്ടിയാന. കയര്‍ ഇട്ടുനല്‍കിയെങ്കിലും എഴുന്നേല്‍ക്കാന്‍ കഴിയാതെ കുട്ടിയാന വീണ്ടും കുഴിയില്‍ തന്നെ കിടക്കുകയായിരുന്നു.ഇടുങ്ങിയ കുഴി ആയതുകൊണ്ട് കുട്ടിയാനയ്ക്ക് കരകയറാൻ സാധിച്ചിരുന്നില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയായിരിക്കാം കുട്ടിയാന ചരിഞ്ഞതെന്ന് അധികൃതർ പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ കുട്ടിയാന ചരിഞ്ഞതിന്റെ കൃത്യമായ കാരണം അറിയാൻ പറ്റുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.