തിരുവനന്തപുരം ∙ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേന്തിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ആരെയും ദുഃഖിപ്പിക്കുന്നതാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠം അധ്യക്ഷനുമായ സ്വാമി സച്ചിദാനന്ദ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ആർക്കും അവകാശമില്ലെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാർട്ടി നേതാവ് എന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് ചേന്തി അനിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത് എന്നതു കാണണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു
ജയന്തി ദിനത്തിൽ മുഖ്യമന്ത്രിക്ക് സ്വാഭാവികമായും തിരക്കേറിയ നിരവധി പരിപാടികളുണ്ടായിരുന്നു. ചെമ്പഴന്തിയിൽ വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന പരിപാടിയിൽ മുഖ്യമന്ത്രി ആറുമണിക്ക് മുമ്പുതന്നെ എത്തി സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ചേന്തിയിലെ ഗുരുഭക്തർക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം വലിയ സന്തോഷവും സംതൃപ്തിയും നൽകുന്നതായിരുന്നു.
ഗുരുഭക്തിയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ഭാഗമായി സംഭവിച്ചുപോയ ഒരു അപരാധത്തെ വലിയ തെറ്റായി കണ്ട് ചേന്തി അനിലിനെപ്പോലുള്ളവർക്കെതിരെ നടപടി എടുക്കുന്നത് ഉദാരമനസ്കനായ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ തിരുത്തപ്പെടേണ്ടതാണ്. സംഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇനി സമചിത്തതയോടെ പെരുമാറാൻ ചേന്തി അനിലിന് സാധിക്കട്ടെയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. സംഭവിച്ചുപോയതിൽ മുഖ്യമന്ത്രി ചേന്തി അനിലിനു മാപ്പ് നൽകുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നതായും സ്വാമി പറഞ്ഞു. ഇത് ഒരാളുടെ മാത്രം വികാരമല്ലെന്നും രാജ്യത്തുടനീളമുള്ള ഗുരുഭക്തരുടെ വികാരം കൂടിയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു







