ചങ്ങരംകുളം:കണ്ണൂർ പിലാത്തറയില്‍ നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച ചങ്ങരംകുളം എറവക്കാട് സ്വദേശി ഷിബിലിന്റെ മൃതദേഹം വൻ ജനാവലിയോടെ നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി.ഷിബിലിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ തീരാദുഖത്തിലാക്കി.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കണ്ണൂർ പിലാത്തറ–മണ്ടൂർ കെഎസ്ടിപി റോഡിൽ മണ്ടൂർ പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് തീപിടിച്ചത്.നാടിനെ നടുക്കിയ അപകടത്തിൽ തകരാറിലായി നിര്‍ത്തിയിട്ട ലോറി നന്നാക്കാന്‍ എത്തിയ 2 പേര്‍ ദാരുണമായി മരണപ്പെട്ടെന്ന വിവരമാണ് പുറത്ത് വന്നത്.അന്വേഷണത്തില്‍ ലോറിയുടെ തകരാർ പരിഹരിക്കാനെത്തിയ എറവക്കാട് സ്വദേശി മുഹമ്മദ് ഷിബില്‍ (22) കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ (24)എന്നിവരാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇടയിൽ കുടുങ്ങിയ ഷിബില്‍ പൊള്ളലേറ്റാണ് മരിച്ചത്.പഴയങ്ങാടി ഭാഗത്തുനിന്നും വന്ന ലോറി ക്ലച്ച് തകരാറിലായതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് റോഡരികിൽ നിർത്തിയിട്ടത്.വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി കാഞ്ഞങ്ങാട് നിന്ന് ജീവനക്കാർ എത്തി ലോറിയുടെ ക്യാബിന് അടിയിൽ പരിശോധിക്കുകയായിരുന്നു.ഇതിനിടയില്‍ പിലാത്തറ ഭാഗത്തുനിന്നും അതിവേഗത്തിലെത്തിയ മിക്സർ ലോറി നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളുടെയും ക്യാബിനുകളിൽ പെട്ടെന്ന് തീ പടർന്നുപിടിച്ചു.ലോറി നന്നാക്കാനെത്തിയ ജീവനക്കാരുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.വലിയ ശബ്ദം കേട്ട് പള്ളിയുടെ മുൻവശത്ത് താമസിക്കുന്ന പ്രദേശവാസിയായ അമീനാണ് ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്.പിന്നാലെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം റോഡിൽ തീ ആളിക്കത്തി.തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ഷിബിലിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിയിട്ട് അഞ്ച് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.രാത്രി എട്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് തടിച്ച് കൂടിയത്.
എറവക്കാട് സ്വദേശി ഇക്കൂരത്ത് വളപ്പില്‍ അബ്ദുല്‍ ലത്തീഫിന്റെ മകനാണ് മരിച്ച ഷിബില്‍.ഓട്ടോബൊബൈല്‍ എഞ്ചിനീയറിങ് കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സ്വകാര്യ കമ്പനിയില്‍ ഷിബില്‍ ട്രെയിനിങിന് കയറിയത്.നബിദിനവും ഓണവും അടക്കമുള്ള ആഘോഷങ്ങള്‍ക്കായി നാട് ഒരുങ്ങുന്നതിനിടെയുണ്ടായ അപ്രതീക്ഷിത വിയോഗം നാടിനെയും നാട്ടുകാരെയും തീരാദുഖത്തിലാഴ്ത്തി.മൃതദേഹം രാത്രി 10 30 മണിയോടെ എറവക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടത്തി.മാതാവ് ഷാജിറ







