ന്യൂഡൽഹി: രാജ്യത്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച നിർണായക കണക്കുകൾ പുറത്ത്. കഴിഞ്ഞ മാർച്ച് മുതൽ ജൂലായ് വരെയുള്ള അഞ്ച് മാസത്തെ കണക്കുകൾ പ്രകാരം, വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നായി ഏകദേശം രണ്ട് ലക്ഷത്തോളം (1.95 ലക്ഷം) ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം ലഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് പ്രതിദിനം ശരാശരി 1275 പോസ്റ്റുകൾ എന്ന നിലയിലാണ്.
ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് കനത്ത നിയന്ത്രണം
മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലും യൂട്യൂബിലും പോസ്റ്റുകൾ നീക്കം ചെയ്തതിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഫേസ്‌ബുക്കിൽ നിന്ന് മാത്രം 80,000 പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടു. കൂടാതെ പതിനയ്യായിരത്തോളം (15,000) യൂട്യൂബ് വീഡിയോകളും ഈ കാലയളവിൽ നീക്കം ചെയ്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സഹയോഗ് പ്ലാറ്റ്‌ഫോമുമായി ചേർന്നുള്ള പ്ലാറ്റ്‌ഫോമിലൂടെയാണ് മെറ്റ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നത്. സഹയോഗ് പോർട്ടൽ ഓട്ടോമാറ്റിക്കായി നൽകുന്ന നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ രണ്ടു ലക്ഷത്തോളം പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.
ഇക്കാലയളവിൽ തന്നെയാണ് ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം നടന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വൻതോതിൽ സംഘടിക്കുന്നതിനും സമരവിവരങ്ങൾ പങ്കുവെക്കുന്നതിനും പ്രധാനമായും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയാണ് ആശ്രയിച്ചിരുന്നത്. ഇംഗ്ലീഷ്, ഹിന്ദി മുഖ്യധാരാ മാധ്യമങ്ങൾ ഈ സമരത്തെ അവഗണിച്ച സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് സമരവുമായി ബന്ധപ്പെട്ട വ്യാപക പ്രചാരണം നടന്നത്. ഇത് സർക്കാരിന് വലിയ രീതിയിൽ തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു.







