കൊച്ചി: ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്. ദുൽഖറിന്റെ പേരിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെന്നാണ് വിവരം. ഈ കാറുകൾ എവിടെയാണെന്ന് കണ്ടെത്താനാണ് കസ്റ്റംസ് നടപടി. ചെന്നെെയിൽ അടക്കം പരിശോധന നടത്തും. കേസിൽ കൂടുതൽ കാർ ഉടമകളെ ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്.ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഏഴ് മണിക്കൂറോളം ദുൽഖർ സൽമാനെ ചോദ്യം ചെയ്തിരുന്നു. കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നുവെന്നറിയില്ലെന്നാണ് ദുൽഖർ മൊഴി നൽകിയത്. എന്നാൽ ഈ മൊഴി കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ നാല് കാറുകളാണ് കസ്റ്റംസ് ഇതുവരെ പിടിച്ചെടുത്തത്. ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ ദുൽഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ പരിശോധനയിലാണ് സമീപകാലത്ത് ഭൂട്ടാനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും മറ്റുമായ വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് വൻവിലയ്ക്ക് വിറ്റഴിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.നാൽപ്പതോളം വാഹനങ്ങളാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇതുവരെ പിടിച്ചെടുത്തത്. 200ഓളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ബാക്കിയുള്ളവ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പടക്കമുള്ളവരുടെ സഹായം കസ്റ്റംസ് തേടിയിരുന്നു.









