ഹൂസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ കന്നിക്കാരായ കുഞ്ഞന്‍ ദ്വീപുരാജ്യമായ ക്യുറാസോയെ ഗോള്‍മഴയില്‍ മുക്കി മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ തേരോട്ടം. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ജര്‍മ്മനി ക്യുറാസോയെ തോല്‍പ്പിച്ച്. കളിയില്‍ തോറ്റെങ്കിലും ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കരുത്തരായ ജര്‍മ്മനിയുടെ വല കുലുക്കി കന്നി ഗോള്‍ നേടാനായതിന്റെ നിറഞ്ഞ കൈയടിയുമായാണ് കുഞ്ഞന്‍മാര്‍ മൈതാനം വിട്ടത്.
2002 ലോകകപ്പില്‍ സൗദിയെ 8-0 ന് തകര്‍ത്തതിനും, 2014-ല്‍ ബ്രസീലിന്റെ നെഞ്ചത്ത് അടിച്ച് 7-1 ന് ജയിച്ചതിനും ശേഷം ലോകകപ്പ് ചരിത്രത്തില്‍ ജര്‍മ്മനി നേടുന്ന ഏറ്റവും വലിയ വമ്പന്‍ വിജയങ്ങളിലൊന്നാണിത്. റഫറിയുടെ സ്റ്റാര്‍ട്ടിങ് വിസില്‍ വീണതുമുതല്‍ ഹൂസ്റ്റണിലെ പുല്‍മൈതാനത്ത് ജര്‍മ്മന്‍ പടയാളികളുടെ സര്‍വ്വാധിപത്യമായിരുന്നു. ഒന്ന് നിലയുറപ്പിച്ചു നില്‍ക്കാന്‍ പോലും ക്യുറാസോ പ്രതിരോധ നിരയിലെ ഡെവെറോണ്‍ ഫോണ്‍വില്ലെക്കും ഒബിസ്‌പോക്കും സമയം നല്‍കാതെ ജര്‍മ്മന്‍ കാളക്കൂറ്റന്‍മാര്‍ ഇരച്ചുകയറി. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ജമാല്‍ മുസിയാലയും ഫ്‌ലോറിയന്‍ വിര്‍ട്‌സും ചേര്‍ന്ന് മെനഞ്ഞെടുത്ത തകര്‍പ്പന്‍ നീക്കത്തിനൊടുവില്‍ ഫെലിക്‌സ് മേച്ച ജര്‍മ്മനിയെ മുന്നിലെത്തിച്ചു. ലോകകപ്പിലെ തന്റെ കന്നി ഗോള്‍ കുറിച്ച് മേച്ച കളം നിറഞ്ഞതോടെ ക്യുറാസോ ക്യാമ്പ് അടിയറവ് പറയാന്‍ തുടങ്ങി
കളിയുടെ 14-ാം മിനിറ്റിലാണ് ജര്‍മ്മന്‍ ഗോളി മാനുവല്‍ നൂയര്‍ക്ക് കളിയില്‍ ആദ്യമായി ഒന്ന് പന്ത് തൊടാന്‍ പോലും അവസരം കിട്ടിയത് എന്ന് നോക്കുമ്പോള്‍ തന്നെ ജര്‍മ്മനിയുടെ അക്രമണത്തിന്റെ കടുപ്പം മനസ്സിലാക്കാം.







