സാന്റ ക്ലാര ∙ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ബിയിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെതിരെ അവസാന നിമിഷം സമനില പിടിച്ച് ഖത്തർ. നിശ്ചിത സമയത്തിനു ശേഷം ഇഞ്ചറി ടൈമിലായിരുന്നു ലോകകപ്പ് ചരിത്രത്തിൽ ഖത്തറിന് ആദ്യ പോയിന്റ് നേടിക്കൊടുത്ത ക്യാപ്റ്റൻ ബൗലെം ഖൗഖിയുടെ ഗോൾ. നാലു വർഷം മുൻപ് സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് അരങ്ങേറ്റത്തിൽ ഗ്രൂപ്പിലെ മൂന്ന് കളികളിലും ഖത്തർ പരാജയപ്പെട്ടിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ രണ്ടാം ഗോളാണ് ഖൗഖിയുടെ ഹെഡറിൽ പിറന്നത്. കഴിഞ്ഞ ലോകകപ്പിൽ ഒറ്റ ഗോൾ മാത്രമാണ് ഖത്തർ നേടിയത്. 17 ാം മിനിറ്റിൽ ഖത്തർ ഗോൾ കീപ്പർ മഹ്മൂദ് അബുനാദയുടെ ഫൗളിൽ ലഭിച്ച പെനാൽറ്റി മുതലാക്കി സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് സ്വിറ്റ്സർലൻഡിന്റെ ആദ്യ ഗോൾ നേടിയത്. റെമോ ഫ്രേയ്ലറിനെ ഫൗൾ ചെയ്ത ഖത്തർ ഗോൾ കീപ്പർ മഹ്മൂദ് അബുനാദയ്ക്ക് മഞ്ഞ കാർഡ് ലഭിച്ചു. പിന്നാലെ ഡെനിസ് സക്കാരിയയുടെ ഗോളെന്നുറപ്പിച്ച നീക്കം അബുനാദ വിഫലമാക്കി.
ആദ്യ പകുതിയിൽ 56 ശതമാനം പന്തടക്കത്തോടെ ഗോൾമുഖത്തേക്ക് തുടരെ ഇരച്ചുകയറിയ സ്വിറ്റ്സർലൻഡ് താരങ്ങൾക്കു മുന്നിൽ ഖത്തർ പ്രതിരോധ നിര പകച്ചു നിൽക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. എന്നാൽ ഗോൾ വലയ്ക്കു മുന്നിൽ മികച്ച പ്രതിരോധം തീർത്ത ഖത്തർ ഗോൾ കീപ്പർ മഹ്മൂദ് അബുനാദയെ മറികടന്ന് കൂടുതൽ ഗോൾ നേടാൻ സ്വിറ്റ്സർലൻഡിനായില്ല. 44 ാം മിനിറ്റിൽ ഖത്തർ താരം ഹോമാം അഹമ്മദിന്റെ ഷോട്ട് സ്വിറ്റ്സർലൻഡ് ഗോൾ കീപ്പർ ഗ്രെഗർ കോബെൽ തടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്വിറ്റ്സർലൻഡ് ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയിലും സ്വിറ്റ്സർലൻഡ് ആധിപത്യം തുടർന്നു. ഖത്തർ ഗോൾമുഖത്തേക്ക് ആക്രമിച്ച് കയറിയ സ്വിസ് താരങ്ങൾക്ക് നിരവധി അവസരങ്ങൾ തുറന്നു കിട്ടിയെങ്കിലും രണ്ടാമതൊരു ഗോൾ കണ്ടെത്താനായില്ല. ആദ്യ പകുതിയിൽ നിന്നു വ്യത്യസ്തമായി കൂടുതൽ സന്തുലിതമായി കളിക്കുന്ന ഖത്തർ നിരയെയാണ് രണ്ടാം പാതിയിൽ കണ്ടത്. കൂടുതൽ വിന്യസിച്ച് കളിക്കാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും നിരന്തരം ശ്രമിച്ച ഖത്തറിന് സ്വിസ് പ്രതിരോധനിരയെ ഭേദിക്കാൻ ഒടുവിൽ മത്സരത്തിന്റെ അവസാന നിമിഷം സാധിച്ചു. ഖത്തർ നിരയിൽ കണ്ണൂർ വളപട്ടണം സ്വദേശി തഹ്സീൻ മുഹമ്മദ് ജംഷിദ് കളത്തിലിറങ്ങിയില്ല






