കോട്ടയം: വിസ തട്ടിപ്പുകേസിലെ പ്രതിയായ ട്രാവൽ ഏജൻസി ഉടമ പിടിയിൽ. കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മർ ( 47) ആണ് പിടിയിലായത്. ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.
യൂറോപ്യൻ രാജ്യങ്ങളിലെ വിസ ആറുമാസത്തിനുള്ളിൽ നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് മുതൽ 20 ലക്ഷം രൂപവരെയാണ് ഇയാൾ വാങ്ങിയത്. 100ഓളം പരാതികൾ ഇയാൾക്കെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് പരാതി ഉയർന്നതോടെ അനീഷ് ഒളിവിൽ പോവുകയായിരുന്നു. പൊലീസ് ട്രാവൽ ഏജൻസി അടച്ചുപൂട്ടി. അനീഷിന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തിവരിയാണെന്ന് പൊലീസ് അറിയിച്ചു.









