മൂന്നാർ: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലേയ്ക്ക് പ്രവേശിക്കാൻ ഇനിമുതൽ ഫീസ് നൽകണം.ഇതിനായി മൂന്നാറിന്റെ പ്രവേശനകവാടങ്ങളിൽ മൂന്നിടത്ത് ഹരിത ചെക്ക് പോസ്റ്റ് സ്ഥാപിക്കും.മൂന്നാർ പഞ്ചായത്ത് ദേവികുളം പഞ്ചായത്തുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്.സഞ്ചാരികളിൽ നിന്നും ചെറിയ തുകയാകും വാങ്ങുകയെന്നും നിലവിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനം ആയിട്ടില്ലെന്നും മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ പറഞ്ഞു.
ജൂലായ് മുതൽ ഫീസ് ഈടാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായാണ് വിവരം. മൂന്നാറിലെത്തുന്നവർ പല സ്ഥലങ്ങളിലും വൻതോതിൽ മാലിന്യം തള്ളുന്നുണ്ടെന്നും ഇവ ശേഖരിക്കുന്നവരുടെ വേതനം, മാലിന്യ സംസ്കരിക്കുന്നതിനായുള്ള ഫീസ് എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം, മൂന്നാർ-തേനി, മൂന്നാർ-ഉദുമൽപേട്ട എന്നീ അന്തർസംസ്ഥാന പാതകളിലാകും ചെക്ക് പോസ്റ്റ് സ്ഥാപിക്കുക. ടോൾ ബൂത്തുകളിൽ ഫാസ്റ്റ് ടാഗ് മാതൃകയിലാകും പണപ്പിരിവ്. ഇ-പാസ് നൽകാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.









