തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സേവനങ്ങൾ വിരൽത്തുമ്പിലെത്തിച്ച കെ-സ്മാർട്ട്, സമ്പൂർണ ഡിജിറ്റൽ സാക്ഷരതയ്ക്കുള്ള ഡിജികേരളം, രോഗീപരിചരണത്തിനുള്ള പാലിയേറ്റീവ് കെയർ എന്നിവയ്ക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കഴിഞ്ഞ ഇടതുസർക്കാർ നടപ്പാക്കിയ മൂന്നുപദ്ധതികളും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ മികച്ചമാതൃകളായി ഉൾപ്പെടുത്തി. പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള മികച്ച പദ്ധതികളുടെ 2026-ലെ സംഗ്രഹത്തിലാണ് ഇവ വിശദീകരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളിലെ പൊതുജനസേവനങ്ങൾ സുതാര്യവും കടലാസുരഹിതവുമാക്കുകയും വേഗത്തിൽ ലഭ്യമാക്കുകയുംചെയ്തത് അത്യാധുനിക സാങ്കേതികമുന്നേറ്റമായാണ് കെ-സ്മാർട്ടിനെ വിലയിരുത്തുന്നത്. താഴേത്തട്ടിലുള്ള ഡിജിറ്റൽശാക്തീകരണത്തിന്റെ മികച്ചമാതൃകയായാണ് ഡിജി കേരളം അംഗീകരിക്കപ്പെട്ടത്.തദ്ദേശഭരണസ്ഥാപനങ്ങളുടെ വാർഷികപദ്ധതികളിൽ ഉൾപ്പെടുത്തി പാർശ്വവത്കരിക്കപ്പെട്ടവർക്ക് വീട്ടുപടിക്കൽ പരിചരണവും ആശ്വാസവും നൽകുന്നതിൽ പാലിയേറ്റീവ് കെയറിന് ദേശീയമാതൃകയാകാനും കഴിഞ്ഞു. അംഗീകാരത്തിൽ അഭിമാനിക്കുന്നതായി തദ്ദേശവകുപ്പ് മുൻമന്ത്രി എം.ബി. രാജേഷ് പറഞ്ഞു.









