സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ് 14,580 രൂപയായി. പവന് ഇന്നും കുറഞ്ഞത് 320 രൂപയാണ്. 116640 രൂപയാണ് ഇന്നത്തെ വിപണിവില. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11980 രൂപയായി. 95840 രൂപയാണ് ഒരു പവന് വില. വെള്ളിവിലയിൽ 10 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 295.10 പൈസയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.
കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. മെയ് മാസത്തെ ഏറ്റവും ഉയർന്ന വില 1,23,120 ആണ്. മെയ് 13നാണ് സ്വർണവില ഈ ഉയരം തൊട്ടത്.പശ്ചിമേഷ്യൻ യുദ്ധം, ഇന്ധന പ്രതിസന്ധി തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്ന സാഹചര്യങ്ങൾ സ്വർണവിലയിലും വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്‍. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുത്തനെ ഉയർന്നിരുന്നു. ഇതോടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സുരക്ഷിതമാക്കാൻ സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു.
സ്വർണ്ണം വാങ്ങുന്നതിനായുള്ള ചെലവഴിക്കലുകൾ പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് തടയാൻ രാജ്യം ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിനായുള്ള ഡിമാൻഡിൽ വന്ന പ്രകടമായ കുറവ് വില താഴാൻ ഒരു പ്രധാന കാരണമായിട്ടുണ്ട്. യുദ്ധസാഹചര്യങ്ങളിൽ സാധാരണയായി സ്വർണ്ണവില കുതിച്ചുയരാറാണ് പതിവെങ്കിലും നിലവിൽ വിപണിയിൽ വലിയ തോതിലുള്ള ലാഭമെടുപ്പ് നടക്കുന്നുണ്ട്. ഉയർന്ന വിലയിൽ സ്വർണ്ണം വിറ്റഴിച്ച് പണമാക്കാൻ തുടങ്ങിയത് വില കൂടുതൽ ഉയരാതെ പിടിച്ചുനിർത്താൻ സഹായിക്കുന്നു.










