കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കം മുതൽക്കേ സ്വർണവിലയിൽ വലിയ വർദ്ധനവുണ്ടായിരിട്ടുണ്ട്. മേയ് അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,09,400 രൂപയായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. അന്ന് പവന് 1,23,120 രൂപയായിരുന്നു.ഇന്ന് സ്വർണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 960 രൂപ കൂടി 1,16,120 രൂപയായി.
പശ്ചിമേഷ്യന്‍ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനിടെ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.ഇന്ത്യയിൽ ഏറ്റവും കുറവ് സ്വർണം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതലും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് ആണ് സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന നിർദേശവുമായി മോദി എത്തിയത്.സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ഉപയോക്താക്കള്‍ കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ ആണ് ആളുകൾ ശ്രമിക്കുക.










