തിരുവനന്തപുരം: വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെതിരേ നിലപാടെടുത്ത കോൺഗ്രസ് നയിക്കുന്ന കേരളസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ചൊല്ലിയതിൽ വിവാദം. ദേശീയഗീതമായ വന്ദേമാതരം പൂർണമായും തുടർന്ന് ദേശീയഗാനവും ആലപിച്ചായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങിന്റെ തുടക്കവും ഒടുക്കവും. തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കും ഇതേരീതിയിലുള്ള ആലാപനത്തെച്ചൊല്ലി വിവാദമുണ്ടായി.
വന്ദേമാതരം ഔദ്യോഗികപരിപാടികളിൽ ആറുചരണങ്ങളോടെ പൂർണരൂപത്തിൽ ആലപിക്കണമെന്നാണ് കേന്ദ്രസർക്കാർ ഉത്തരവ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ആലപിക്കണമെന്നാണ് ചട്ടം. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പൂർണരൂപം ദേശീയഗാനത്തിനുമുൻപ് ആലപിക്കാനും ആ സമയം എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിട്ടത്.
എന്നാൽ, വന്ദേമാതരത്തിന്റെ ആദ്യരണ്ടുചരണങ്ങൾമാത്രമാണ് ദേശീയഗാനത്തിനുള്ള പ്രാധാന്യത്തോടെ കോൺഗ്രസ് അംഗീകരിച്ചിരുന്നത്. ബാക്കിഭാഗത്ത് മതപരമായ പരാമർശമുണ്ടെന്നതിന്റെ പേരിലായിരുന്നു എതിർപ്പ്. പൂർണരൂപത്തിലുള്ള ആലാപനത്തെ ഇടതുപക്ഷ പാർട്ടികളും എതിർത്തിരുന്നു. കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇടതുനേതാക്കളുടെയും സാന്നിധ്യത്തിൽ കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് ദേശീയഗീതം ആലപിക്കാൻ സംസ്ഥാനവും നിർബന്ധിതമായി. മുൻസർക്കാരുകളുടെയെല്ലാം സത്യപ്രതിജ്ഞ ദേശീയഗാനത്തോടെ തുടങ്ങി ദേശീയഗാനത്തോടെ അവസാനിച്ചിരുന്നു.
സത്യപ്രതിജ്ഞാച്ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിൽ ആശങ്കരേഖപ്പെടുത്തി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്. സുപ്രീംകോടതിയുടെ നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ‘അഡ്വൈസറി’ മാത്രമാണ്; അത് നിർബന്ധമല്ലെന്നും അനുസരിക്കാത്തതിന് ഒരു ശിക്ഷാനടപടിയുമില്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നുവന്ന പല നിർദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരത്തിന്റെ വിഷയത്തിൽ ഉണ്ടാവണമായിരുന്നെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.









