കോഴിക്കോട്: കെഎസ്ആർടിസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് നിറുത്താത്തതിനെ തുടർന്ന് ബസിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ വ്യക്തത വരുത്തി യുവതി. തന്റെ ഭാഗത്തുണ്ടായ തെറ്റിന് കെഎസ്ആർടിസി ജീവനക്കാരോട് മാപ്പ് പറഞ്ഞതാണെന്നും നാശനഷ്ടത്തിനുള്ള പിഴയും കെട്ടിവച്ചിട്ടുണ്ടെന്ന് യാത്രക്കാരിയായ മുംതാസ് പറഞ്ഞു. ഒരിക്കലും ആ സംഭവത്തെ ന്യായീകരിച്ച് സംസാരിക്കുന്നതല്ല. ആ സമയത്ത് പാനിക്കായപ്പോൾ പറ്റിപ്പോയ ഒരു അബദ്ധമാണ്. അടിയന്തരമായ ഒരു സാഹചര്യത്തിൽ സംഭവിച്ചതാണ്. അതിനുള്ള പിഴയും അടച്ച് പ്രശ്നം പരിഹരിച്ചതാണെന്നും യുവതി സ്വകാര്യ ചാനലിനോട് പറഞ്ഞു’സംഭവത്തിന് ശേഷം അഞ്ചാമത്തെ ദിവസമാണ് വീഡിയോ പുറത്തുവരുന്നത്. ഞാൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് സൈബർ ബുള്ളിയിംഗാണ്. ഞാൻ ധരിച്ച വസ്ത്രമുൾപ്പടെ വച്ചാണ് എന്നെ ജഡ്ജ് ചെയ്യുന്നത്. സ്ത്രീകൾ എല്ലാവരുടെയും വീട്ടിലുള്ളതാണ്. അവർക്ക് ഏത് സാഹചര്യത്തിലും പ്രശ്നങ്ങൾ വരാം. കോട്ടയ്ക്കലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തത്.ബസ് നിർത്താൻ ജീവനക്കാരോട് ഒരുപാട് അപേക്ഷിച്ചു. ഒരു എമർജൻസി സിറ്റുവേഷൻ വന്ന സമയത്ത് ഇവിടെ ഒന്ന് നിർത്തിത്തരുമോ എന്ന് ചോദിച്ചു. ആദ്യം ലുലു മാളിന്റെ അടുത്ത് നിർത്തുമോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ മിംസ് ആശുപത്രിക്ക് സമീപം നിർത്തിത്തരുമോ എന്ന് ചോദിച്ചു. അതൊരു സ്‌റ്റോപ്പാണല്ലോ? അപ്പോഴും പറ്റില്ലെന്ന് പറഞ്ഞു. ആ സമയത്ത് എമർജൻസി എക്സിറ്റ് യൂസ് ചെയ്യേണ്ടിവരുമെന്ന് ഞാൻ പറഞ്ഞു. അവർക്ക് എന്താണെന്ന് വച്ചാൽ ചെയ്‌തോളു എന്ന മനോഭാവമായിരുന്നു. ഒറ്റയ്ക്കായിരുന്നു ഞാൻ. ആ സമയത്ത് സംഭവിച്ച ഒരു അബദ്ധമാണ്.ബാത്ത് റൂം സിറ്റുവേഷനായിരുന്നു. ഇക്കാര്യം ഞാൻ അവരോട് പറഞ്ഞിട്ടില്ല. ബസ് പിന്നീട് കെഎസ്ആർടിസി സ്റ്റാന്റിലാണ് നിർത്തിയത്. പൊലീസ് വന്നതോടെ അവരോട് കാര്യങ്ങൾ വിശദീകരിച്ചു. ആദ്യം നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്കും പോയി. അവിടെ നിന്നാണ് പിഴ ഉൾപ്പടെ അടച്ചത്. 28000 രൂപയാണ് പിഴ അടച്ചത്. അതിന് ശേഷവും നടക്കുന്ന ഈ സൈബർ ബുള്ളിയിംഗ് ആവശ്യമുണ്ടോ എന്നെനിക്ക് അറിയില്ല’- മുംതാസ് പറഞ്ഞു.








